#ഭക്ഷ്യസുരക്ഷാ നിയമം കർശനമായി നടപ്പാക്കുമെന്ന് മന്ത്രി വീണാജോർജ്
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ പരിശോധനയിൽ പാളിച്ചകളുണ്ടെന്നും, ജനങ്ങളുടെ ജീവനെ ബാധിക്കുന്ന കാര്യത്തിൽ സർക്കാരിന് അലംഭാവമാണെന്നും പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു
ഭക്ഷ്യസുരക്ഷാ നിയമം ശക്തമായി നടപ്പാക്കിയിരുന്നെങ്കിൽ ദുരന്തങ്ങൾ ഉണ്ടാവുമായിരുന്നില്ലെന്നും, കോടതികളിലുള്ള നാലായിരത്തോളം കേസുകൾ ഇഴയുകയാണെന്നും അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച അനൂപ് ജേക്കബ് പറഞ്ഞു.ഹെൽത്ത് കാർഡ് കൈക്കൂലി വാങ്ങാനുള്ള സംവിധാനമായിരിക്കെ, ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്താൽ അക്ഷയ കേന്ദ്രം വഴി ലഭ്യമാക്കുന്ന തരത്തിൽ സുതാര്യമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു
ഭക്ഷ്യസുരക്ഷാ നിയമം കർശനമായി നടപ്പാക്കുമെന്നും പരിശോധനകൾ പലമടങ്ങ് വർദ്ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വീണാജോർജ് വ്യക്തമാക്കി. ഹെൽത്ത് കാർഡില്ലാത്തവർക്ക് ഭക്ഷണശാലകളിൽ ജോലി ചെയ്യാനാവില്ല. പരിശോധനയില്ലാതെ കാർഡ് നൽകിയ ഡോക്ടർമാർക്കെതിരേ കർശന നടപടിയെടുക്കും.ഹോട്ടലുകളിലും മറ്റും പരിശോധന കർശനമാക്കും. വീഴ്ച കണ്ടെത്തിയാൽ പൂട്ടിക്കും. ഇക്കൊല്ലം 64086പരിശോധന നടത്തി 2.21കോടി പിഴയീടാക്കി. ഭക്ഷ്യവിഷബാധ മൂലം ആരും മരിക്കരുതെന്ന് ലക്ഷ്യം വച്ചുള്ള നടപടികളാണെടുക്കുന്നത്. ഹൈജീൻ റേറ്റിംഗ് ആപ്പ്, ഗ്രീവൻസ് പോർട്ടൽ എന്നിവ ഈയാഴ്ച സജ്ജമാവുന്നതോടെ ജനങ്ങൾക്ക് ചിത്രങ്ങളും വീഡിയോകളും പരാതികളും അറിയിക്കാം. 140 മണ്ഡലങ്ങളെയും ഭക്ഷ്യസുരക്ഷാ മണ്ഡലങ്ങളാക്കുമെന്നും മന്ത്രി പറഞ്ഞു.
. ഭക്ഷ്യസുരക്ഷാ വകുപ്പിന് കൃത്യമായ ഡേറ്റാബേസ് ഇല്ലെന്നും, ഹോട്ടലുകൾക്കും മറ്റും രജിസ്ട്രേഷൻ അനാവശ്യമായി വൈകിപ്പിക്കുന്നുവെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി മതിയായ രേഖകളില്ലാതെ ലൈസൻസ് നൽകുന്നു. കൃത്യമായ സാമ്പിളുകളെടുക്കാത്തതിനാൽ കേസുകൾ തോൽക്കുകയാണ്. അങ്കണവാടി കുട്ടികളുടെ പോഷകാഹാരത്തിലും സുരക്ഷ ഉറപ്പാക്കാനാവുന്നില്ലെന്നും സതീശൻ കുറ്റപ്പെടുത്തി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് വാക്കൗട്ട് നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |