പോരാട്ടം 7.30 pm മുതൽ കൊച്ചിയിൽ ,സ്റ്റാർ സ്പോർട്സിൽ ലൈവ്
കൊച്ചി : ഐ.എസ്.എൽ ഫുട്ബാളിൽ കേരള ബ്ളാസ്റ്റേഴ്സും ചെന്നൈയിൻ എഫ്.സിയും തമ്മിലുള്ള പോരാട്ടത്തിന് ഇന്ന് കൊച്ചി ജവഹർ ലാൽ നെഹ്റു സ്റ്റേഡിയം വേദിയാകും. കഴിഞ്ഞവാരം നടന്ന എവേ മതസരത്തിൽ ഈസ്റ്റ് ബംഗാളിൽ നിന്ന് ഏറ്റ ഏകപക്ഷീയമായ ഏക ഗോളിന്റെ തോൽവിയുടെ ആഘാതത്തിൽ നിന്ന് കരകയറാനാണ് ബ്ളാസ്റ്റേഴ്സ് ഇന്ന് സ്വന്തം തട്ടകത്തിലിറങ്ങുന്നത്.
ഇന്നത്തേതുൾപ്പടെ സീസണിൽ നാലുമത്സരങ്ങൾകൂടി ശേഷിക്കവേ പ്ളേ ഓഫ് സാദ്ധ്യത നിലനിറുത്താനാണ് ബ്ളാസ്റ്റേഴ്സ് ശ്രമിക്കുന്നത്. 16 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബ്ളാസ്റ്റേഴ്സ്. ഇക്കുറി ലീഗ് മത്സരങ്ങളിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്ക് മാത്രമാണ് നേരിട്ട് സെമിയിലേക്ക് യോഗ്യത. മൂന്ന്, നാല്, അഞ്ച്, ആറ് സ്ഥാനക്കാർ തമ്മിൽ നോക്കൗട്ട് കളിച്ച് രണ്ട് ടീമുകൾ സെമിയിലെത്തും. മുംബയ് സിറ്റി(43പോയിന്റ്), ഹൈദരാബാദ് (36) എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.നാലാമതുള്ള എ.ടി.കെ(27),അഞ്ചാമതുള്ള ഗോവ (26), ആറാമതുള്ള ബെംഗളുരു (25),ഏഴാമതുള്ള ഒഡിഷ (23) എന്നിവരിൽ നിന്ന് ശക്തമായ വെല്ലുവിളി ഉള്ളതിനാൽ പ്ളേ ഓഫ് സാദ്ധ്യത ഉറപ്പിക്കാൻ ഇനിയുള്ള മത്സരങ്ങളിൽ ബ്ളാസ്റ്റേഴ്സിന് വിജയം അനിവാര്യമാണ്.
16 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ചെന്നൈയിൻ എഫ്.സി.ഡിസംബർ 19ന് ചെന്നൈയിന്റെ തട്ടകത്തിലെത്തിയ ബ്ളാസ്റ്റേഴ്സിനെ അവർ1-1ന് സമനിലയിൽ തളച്ചിരുന്നു. കഴിഞ്ഞ ദിവസം ഒഡിഷയോട് 2-2ന് സമനിലയിൽ പിരിഞ്ഞശേഷമാണ് ചെന്നൈയിൻ ബ്ളാസ്റ്റേഴ്സിനെ നേരിടാനെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |