തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനം ലക്ഷ്യമിട്ടുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചതെന്ന് ബഡ്ജറ്റിനെ അനുകൂലിച്ച് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ബഡ്ജറ്റിന്റെ യാഥാർത്ഥ്യം കാണാതെയാണ് പ്രതിപക്ഷത്തിന്റെ ഉറഞ്ഞുതുള്ളലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്രം സംസ്ഥാനത്തിന് അർഹമായ വിഹിതം അനുവദിക്കുന്നില്ല. ലൈഫ് പദ്ധതി, കുടുംബശ്രീ, കെ.എസ്.ആർ.ടി.സി തുടങ്ങിയവയ്ക്ക് മതിയായ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ശബരിമല മാസ്റ്റർ പ്ളാനിന് 30 കോടിയാണ് നീക്കിവച്ചിട്ടുള്ളത്. മാദ്ധ്യമപ്രവർത്തകരുടെ പെൻഷൻ തുകയിൽ കഴിഞ്ഞ സർക്കാർ 1000 രൂപയുടെ വർദ്ധന വരുത്തിയെങ്കിലും അത് പൂർണമായിട്ടില്ല. പെൻഷൻ 11,000 ആയി വർദ്ധിപ്പിച്ച് എല്ലാമാസവും 5ന് മുമ്പ് കിട്ടാനുള്ള സംവിധാനം ഏർപ്പെടുത്തണം. മാദ്ധ്യമപ്രവർത്തകരുടെ ആശ്രിതപെൻഷൻ കാലോചിതമായി പരിഷ്കരിക്കണമെന്നും ചിറ്റയം ആവശ്യപ്പെട്ടു. വയോജനങ്ങൾക്കുള്ള പെൻഷൻ ഇല്ലാതാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ കുറ്റപ്പെടുത്തി. സാമൂഹികസുരക്ഷ പെൻഷൻ അടക്കമുള്ള ആവശ്യങ്ങൾക്കാണ് സെസ് ഏർപ്പെടുത്തിയത്. ദുരന്തസമാന മുഖങ്ങളിൽ ജനങ്ങളെ ചേർത്തുനിർത്തിയ മുഖ്യമന്ത്രിയെ തങ്ങളുടെ നാഥനായാണ് ജനങ്ങൾ കാണുന്നതെന്നും കടകംപള്ളി പറഞ്ഞു.പ്രവാസികളുടെ അടച്ചിട്ടിരിക്കുന്ന വീടുകൾക്ക് പ്രഖ്യാപിച്ചിട്ടുള്ള നികുതി ഒഴിവാക്കണമെന്ന് ബഡ്ജറ്രിനെ പിന്തുണച്ച കെ.ബി. ഗണേഷ് കുമാർ ആവശ്യപ്പെട്ടു. നല്ല പദ്ധതികളിലൂടെ വ്യാവസായിക ഉത്പാദനം വർദ്ധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |