കൊടുങ്ങല്ലൂർ: വിഷം കഴിച്ച് അബോധാവസ്ഥയിലായ സ്ത്രീയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പീഡിപ്പിച്ചുവെന്ന പരാതിയിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി അധികൃതർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.വി.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 3.30നാണ് ആദ്യം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ വിഷം കഴിച്ച് രോഗിയെ കൊണ്ടുവന്നത്. ഡ്യൂട്ടി ഡോക്ടറുടെ പ്രാഥമിക പരിശോധനയിൽ ഗുരുതരമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. രോഗിയോടൊപ്പം ഏഴും മൂന്നും വയസായ കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്.
രോഗിയെ കൊണ്ടുപോകാനെത്തിയ 108 ആംബുലൻസിൽ കുട്ടികളെ കൊണ്ടുപോകാനാകില്ലെന്ന് അവർ അറിയിച്ചു. ചൈൽഡ് പ്രൊഡക്ഷൻ ഓഫീസറുമായി ബന്ധപ്പെട്ടെങ്കിലും കുട്ടികൾ ഇല്ലാതെ ആശുപതിയിലേക്ക് പോകില്ലെന്ന് രോഗി ശഠിച്ചു.
ഇതേത്തുടർന്ന് ആശുപത്രിയിലെ താത്കാലിക ഇലക്ട്രീഷ്യൻ ദയാലാൽ കുട്ടികളുടെ കെയർ ടേക്കറായി പോകുകയായിരുന്നു. രോഗിയോടൊപ്പം ആംബുലൻസിലെ നഴ്‌സുമുണ്ടായിരുന്നു. ഉടനെ സംഭവം പൊലീസിലും അറിയിച്ചിരുന്നു. മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ രോഗിയെ ഏൽപ്പിക്കുമ്പോൾ കൂടെ പോയ നഴ്‌സ് രോഗിയുടെ കൂടെ ആരുമില്ലെന്ന് എഴുതി കൊടുത്തിരുന്നു. കുട്ടികളെ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കും കൈമാറി. ഇതോടെ ചുമതല കഴിഞ്ഞുവെന്നും പിന്നീട് എന്തു സംഭവിച്ചുവെന്നത് തങ്ങളുടെ കാര്യമല്ലെന്നും വിവരങ്ങളെല്ലാം പ്രിൻസിപ്പലിനെ അറിയിച്ചിട്ടുണ്ടെന്നും ഡോ.വി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |