കൊച്ചി: റാപ്പർ വേടനെതിരെ ബലാത്സംഗ കേസെടുത്ത് തൃക്കാക്കര പൊലീസ്. യുവ ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വിവാഹവാഗ്ദാനം നൽകി വേടൻ പീഡിപ്പിച്ചെന്നാണ് പരാതി. ഐപിസി 376 (2) (n) വകുപ്പനുസരിച്ചാണ് വേടനെതിരെ കേസെടുത്തിരിക്കുന്നത്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിലെത്തിച്ച് വേടൻ പീഡിപ്പിച്ചെന്നാണ് പരാതിക്കാരി മൊഴി നൽകിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനമെന്നും യുവ ഡോക്ടർ പൊലീസിനെ അറിയിച്ചു.
തുടർച്ചയായ പീഡനശേഷം വേടൻ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറുകയായിരുന്നു. വേടന്റെ തീരുമാനം തന്നെ മാനസികമായി തളർത്തിയെന്നും ആളുകൾ എങ്ങനെ പ്രതികരിക്കുമെന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നൽകാതിരുന്നതെന്നും പരാതിക്കാരി പൊലീസിനോട് പറഞ്ഞു. ഇതിനുമുൻപും വേടനെതിരെ മീ ടൂ ആരോപണങ്ങളും പരാതികളും വന്നിരുന്നു. ഇന്നലെ രാത്രിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
ഇൻസ്റ്റഗ്രാം വഴിയാണ് വേടനും പരാതിക്കാരിയും സൗഹൃദത്തിലായത്. തുടർന്ന് പരിചയത്തിന്റെ പേരിൽ വേടൻ യുവതിയുടെ കോഴിക്കോടുളള ഫ്ളാറ്റിൽ എത്തുകയായിരുന്നു. അവിടെ വച്ചാണ് വേടൻ യുവതിയെ ആദ്യമായി ബലാത്സംഗം ചെയ്തത്. അതിനുശേഷം കോഴിക്കോടും കൊച്ചിയിലും വച്ച് പലതവണ വേടൻ യുവതിയെ ബലാത്സംഗം ചെയ്തു. 2023ഓടെ വേടൻ ഒഴിവാക്കുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |