പാലക്കാട്: അർബുദ സാദ്ധ്യതയുള്ളതോ സംശയിക്കുന്നതോ ആയ ആളുകളിൽ കാൻസർ സ്‌ക്രീനിംഗ് കാര്യക്ഷമമാക്കുന്നതിനുള്ള വെബ് പോർട്ടലായ കാൻസർ കെയർസ്യൂട്ടിന്റെ ജില്ലയിലെ പ്രവർത്തനം വ്യാപിപ്പിക്കുന്നു. ആർദ്രം മിഷൻ രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ് ജില്ലയിൽ പദ്ധതി വിപുലമാക്കുന്നത്. കേരള കാൻസർ നിയന്ത്രണ പരിപാടിയുടെ പ്രവർത്തനങ്ങൾക്കായാണ് കാൻസർ കെയർ പോർട്ടൽ സംസ്ഥാനതലത്തിൽ രൂപകൽപന ചെയ്തത്.
അർബുദം നേരത്തെ കണ്ടെത്താനും ചികിത്സ ഉറപ്പാക്കാനും 'ക്യാൻസർ കെയർസ്യൂട്ട്' പദ്ധതിയിലൂടെ സാധിക്കും. ആശ വർക്കർമാർ വീടുകളിൽ നേരിട്ടെത്തി ഓരോ ആളുകളുടെയും ആരോഗ്യ വിവരം ശേഖരിക്കും. ഇതിൽ നിന്ന് അർബുദ ലക്ഷണങ്ങളോ, അർബുദത്തിന് കാരണമായേക്കാകുന്ന ശീലങ്ങളോ ഉള്ളവരെ കണ്ടെത്തും.
എല്ലാം സജ്ജം
രോഗ ലക്ഷണമോ ശീലങ്ങളോ ഉള്ളവരെ കണ്ടെത്തി പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വിശദ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി പ്രാഥമിക ആരോഗ്യകേന്ദ്രം, കുടുംബാരോഗ്യകേന്ദ്രം, സാമൂഹ്യ ആരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ ക്ലിനിക്കൽ സ്‌ക്രീനിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ആഴ്ചയിൽ ക്ലിനിക്കൽ ബ്രെസ്റ്റ് എക്സാമിനേഷൻ, ഓറൽ എക്സാമിനേഷൻ, പാപ്സ്മിയർ എന്നീ പരിശോധനകളും ഉണ്ടാകും. സ്‌ക്രീനിംഗിൽ ബയോപ്സി, എഫ്.എൻ.എസി തുടങ്ങിയവ വേണ്ടവരെ താലൂക്ക് ആശുപത്രികളിലേക്ക് മാറ്റും. താലൂക്ക് ആശുപത്രികളിൽ സാമ്പിൾ എടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
പരിശീലനം പുരോഗമിക്കുന്നു
സാമ്പിളുകൾ ഹബ് ആൻഡ് സ്‌പോക്ക് സാമ്പിൾ മാനേജ്‌മെന്റ് സിസ്റ്റം വഴി ജില്ലാ ലാബുകളിൽ എത്തിച്ചാണ് വിശദ പരിശോധന നടത്തുക. ലാബ്സിസ് പോർട്ടൽ വഴി പരിശോധനാ ഫലം ലഭ്യമാക്കും. കാൻസർ ചികിത്സാ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിൽ ചികിത്സയും തുടങ്ങും. ആരോഗ്യ വകുപ്പിന്റെ കീഴിലെ ഇ-ഹെൽത്ത് ടീമാണ് കാൻസർ കെയർസ്യൂട്ട് വെബ്‌പോർട്ടൽ വികസിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |