ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകളുടെ സമഗ്ര നവീകരണത്തിനുള്ള 16 കോടിയുടെ പദ്ധതിക്ക് ഇനിയും അംഗീകാരമായില്ല. ആകെയുള്ള 40 ഷട്ടറുകൾ നിഷ്പ്രയാസം ഉയർത്താനും താഴ്ത്താനും കഴിയും വിധമുള്ള അറ്റകുറ്റപ്പണികൾക്കാണ് തുക അനുവദിച്ചത്. ആറു മാസം മുമ്പ് മെക്കാനിക്കൽ വിഭാഗം ചീഫ് എൻജിനീയർക്ക് പദ്ധതി സമർപ്പിച്ചെങ്കിലും കാത്തിരിപ്പ് നീളുകയാണ്.
കടലിൽ നിന്ന് ഉപ്പുവെള്ളം ഇരച്ചുകയറി നെൽകൃഷിക്ക് ഭീഷണിയായ സാഹചര്യത്തിൽ പ്രതിഷേധവുമായി കർഷകർ രംഗത്തെത്തിയതിനെത്തുടർന്നാണ് ഷട്ടറുകളുടെ ഉയരം 50 സെന്റിമീറ്റർ കൂട്ടാൻ തീരുമാനിച്ചത്. എന്നാൽ 1954ൽ നിർമ്മിച്ച തോട്ടപ്പള്ളി സ്പിൽവേ പാലത്തിലെ നിലവിലുള്ള ഷട്ടറുകളിൽ കൂട്ടിച്ചേർക്കൽ നടത്തുമ്പോൾ ഒരു ഷട്ടറിന് 500- 600 കിലോ വരെ അധികമായി വരും. 40 ഷട്ടറുകളുടെ ഉയരമാണ് കൂട്ടുന്നത്. നിലവിൽ ഒരു ഷട്ടറിന്റെ നീളം 7.87 മീറ്ററും ഉയരം 2.87 മീറ്ററുമാണ്. ദേശീയപാത ആറുവരിയാക്കുമ്പോൾ പുതിയതായി നിർമ്മിക്കുന്ന പാലത്തിൽ ഷട്ടറുകൾ ഘടിപ്പിക്കാനുള്ള അനുമതി നൽകാനാവില്ലെന്ന് ദേശീയപാത അതോറിട്ടി അധികൃതർ മെക്കാനിക്കൽ വിഭാഗത്തെ അറിയിച്ചു. നിലവിലെ പാലത്തിനു സമാന്തരമായി പാടിഞ്ഞാറ് ഭാഗത്താണ് പുതിയ പാലം നിർമ്മിക്കുന്നത്. ബഡ്ജറ്റ് നിർദ്ദേശത്തിലുള്ള 5 കോടിയുടെ പദ്ധതി പിന്നീട് തയ്യാറാക്കും.
# വർഷം മൂന്നു കഴിഞ്ഞു
സ്പിൽവേ കനാലിൽ നീരൊഴുക്ക് ശക്തമാക്കാനുള്ള ആഴം വർദ്ധിപ്പിക്കൽ ജോലികൾ മൂന്ന് വർഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. സ്പിൽവേ ചാനൽ മുതൽ വീയപുരം വരെയുള്ള 11 കിലോമീറ്റർ നീളത്തിലും തോട്ടപ്പള്ളി പാലത്തിനും അഴിമുഖത്തിനും ഇടയിലുള്ള ജലാശയത്തിലെയും മണൽ നീക്കം ചെയ്യുകയായിരുന്നു ലക്ഷ്യം. 5.12 ലക്ഷം എംക്യൂബ് മണലാണ് നീക്കം ചെയ്യേണ്ടിയിരുന്നത്. പാലത്തിന് കിഴക്ക് ഭാഗത്തെ മണലും ചെളിയും നീക്കം ചെയ്യാൻ സ്വകാര്യ വ്യക്തിക്കും ധാതുമണലുഉള്ള പൊഴിമുഖത്തെ ആഴം വർദ്ധിപ്പിക്കാൻ ചവറ കെ.എം.എം.എല്ലിനുമാണ് കരാർ നൽകിയത്. കിഴക്ക് ഭാഗത്തെ മണ്ണ് എടുത്ത് ആഴം വർദ്ധിപ്പിക്കുന്ന ജോലി ഇനിയും പൂർണമായില്ല. 20.59 കോടിയാണ് മണ്ണെടുത്ത വകയിൽ സർക്കാരിനു ലഭിച്ചത്. ചാലിന് ആഴമുണ്ടെങ്കിൽ മാത്രമേ വെള്ളം വേഗത്തിൽ കടലിലേക്ക് ഒഴുകിമാറൂ.
.........................
* ഷട്ടറുകളുടെ എണ്ണം: 40
* ഉയരം: 2.87 മീറ്റർ
* നീളം: 7.87 മീറ്റർ
* ഉയരം കൂട്ടുന്നത്: 50 സെന്റിമീറ്റർ
* പ്രതീക്ഷിക്കുന്ന ചെലവ്: 16 കോടി
* ഷട്ടറിന്റെ ഭാരം: 500- 600 കിലോ
പുതിയ എസ്റ്റിമേറ്റ് സർക്കാരിനു സമർപ്പിച്ചു. ദേശീയപാതയുടെ പുതിയ പാലത്തിൽ ഷട്ടറുകൾ ഘടിപ്പിക്കാനുള്ള അനുമതി നൽകാത്ത സാഹചര്യത്തിൽ ബദൽ സംവിധാനം ഉണ്ടാകണം
പ്രദീപ്, എക്സിക്യുട്ടീവ് എൻജിനീയർ, മെക്കാനിക്കൽ വിഭാഗം, ഇറിഗേഷൻ വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |