നെടുമങ്ങാട് : അരുവിക്കര ചെറിയകൊണ്ണിയിൽ പട്ടാപകൽ വ്യാജ നമ്പർ പതിച്ച കാറിലെത്തി വീട് കുത്തിത്തുറന്ന് 8.65 ലക്ഷം രൂപയും 32 പവൻ സ്വർണവും കവർന്ന കേസിൽ യുവതിയടക്കം ആറു പേർ അറസ്റ്റിൽ. സംഭവത്തിൽ ജപ്പാൻ ജയൻ എന്ന പ്രതിയെ നേരത്തെ പിടികൂടിയിരുന്നു. വട്ടിയൂർക്കാവ് കടയിൽ മുടുമ്പു പഴവിളാകത്ത് വീട്ടിൽ കൊപ്ര ബിജു എന്ന രാജേഷ് (42), പേരൂർക്കട മൂന്നാമൂട് പുലരി നഗർ സൗമ്യ ഭവനിൽ സുരേഷ്(38), വട്ടിയൂർക്കാവ് കൊടുങ്ങാനൂർ മുള്ളംചാണി അനിൽ ഭവനിൽ അനിൽകുമാർ(ജിമ്മി- 46), കരകുളം അഴിക്കോട് മലയം ചെക്കക്കോണം പണയിൽ സുനീറ മൻസിലിൽ സുനീർ(38), ഇടുക്കി കർണാപുരം കൂട്ടാർ പോസ്റ്റൽ അതിർത്തിയിൽ ചേലമൂട് രാജേഷ് ഭവനിൽ രേഖ(33), പാലോട് പച്ച തോട്ടുംപുറം കിഴക്കുംകര വീട്ടിൽ അഖിൽ(23) എന്നിവരെയാണ് ബുധനാഴ്ച പുലർച്ചെ അഞ്ചോടെ ഷാഡോ പൊലീസ് സംഘം പിരപ്പൻകോട് നിന്നു പിടികൂടിയത്. ഇവർ കവർച്ചയ്‌ക്ക് പിന്നാലെ ഇടുക്കിയിലേക്ക് കടക്കുകയും അവിടെ നിന്നും തമിഴ്നാട്ടിലും കർണാടകയിലും ആർഭാട ജീവിതം നയിച്ച ശേഷം തിരികെ ഇടുക്കിയിലെത്തി. ഇവിടെ അന്വേഷണ സംഘമെത്തിയപ്പോൾ മോഷ്ടാക്കൾ വാടക കാറിൽ തിരുവനന്തപുരത്തേക്ക് തിരിച്ചു. പിന്തുടർന്നെത്തിയ പൊലീസ് സംഘം പിരപ്പൻകോട് ഭാഗത്ത് നിന്ന് ഇവരെ പിടികൂടുകയായിരുന്നു. മറ്റൊരു മോഷണം നടത്താനായിരുന്നു ഇവരുടെ വരവ്. അരുവിക്കരയിൽ ഭക്ഷ്യ സുരക്ഷ ജീവനക്കാരിയുടെ വീട്ടിലാണ് മോഷണം നടന്നത്.മോഷണത്തിനുപയോഗിച്ചത് വാടകയ്ക്ക് എടുത്ത വ്യാജ നമ്പർ പതിച്ച കാറായിരുന്നു. മോഷണത്തിനു ശേഷം കാർ തിരികെ കൊടുത്തു. തുടർന്ന് കവർന്ന പണത്തിന് ഒരു കാർ വാങ്ങി മോഷണം തുടരനായിരുന്നു പദ്ധതി. പിടിയിലായവരിൽ നിന്നും കുറച്ച് സ്വർണം കണ്ടെത്തിയിട്ടുണ്ട്. ബാക്കി ഇടുക്കിയിൽ പല സ്ഥലങ്ങളിൽ ഇവർ പണയം വച്ചു. തിരുവനന്തപുരം റൂറൽ എസ്.പി ഡി.ശില്പ ഐ.പി.എസ് നെടുമങ്ങാട് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലർ,നാർകോട്ടിക് ഡിവൈ.എസ്.പി വി.ടി.രാസിത് എന്നിവരുടെ നേതൃത്വത്തിൽ അരുവിക്കര ഇൻസ്‌പെക്ടർ ഡി.ഷിബുകുമാറടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
ഫോട്ടോ : പിടിയിലായവർ 1: രാജേഷ്, 2 :സുരേഷ്, 3: അനിൽകുമാർ, 4: സുനീർ, 5: രേഖ, 6: അഖിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |