പോരാളി ഷാജിയെപ്പോലെ തരംതാഴരുതെന്ന് സതീശൻ
തിരുവനന്തപുരം: പ്രളയത്തിൽ വീട് നഷ്ടമായവർക്ക് കെ.പി.സി.സി 1000 വീട് നിർമ്മിച്ചു നൽകുമെന്നു പ്രഖ്യാപിച്ചിട്ട് എത്ര വീട് നൽകിയെന്ന് വ്യക്തമാക്കാൻ നിയമസഭയിൽ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മന്ത്രി എം.ബി.രാജേഷ്. ഇതുവരെ 46 വീടുകൾ മാത്രം പൂർത്തിയാക്കാനേ കെ.പി.സി.സിക്ക് കഴിഞ്ഞിട്ടുള്ളൂ എന്ന് ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയവേ മന്ത്രി ആരോപിച്ചു. മന്ത്രിയുടെ പരാമർശം സഭയിൽ പ്രതിപക്ഷ ബഹളത്തിനിടയാക്കി.
തന്റെ മണ്ഡലമായ പറവൂരിൽ മാത്രം 28 വീടുകൾ നിർമ്മിച്ചു നൽകിയെന്നും എറണാകുളം ജില്ലയിലെ മൂന്നു മണ്ഡലങ്ങളിൽ മാത്രം മന്ത്രി പറഞ്ഞ 46ലും കൂടുതൽ വീടുകൾ നൽകിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മറുപടി നൽകി. കെ.പി.സി.സി നൽകിയ വീടുകളുടെ കണക്ക് വൈകാതെ നൽകാം. പോരാളി ഷാജിയെപ്പോലെ മന്ത്രി രാജേഷ് തരം താഴ്‌ന്നെന്ന് താൻ ഇപ്പോൾ പറയുന്നില്ലെന്നും സതീശൻ പറഞ്ഞു. സി.പി.എമ്മിനു വേണ്ടി രാഷ്ട്രീയ എതിരാളികളെ സാമൂഹിക മാദ്ധ്യമങ്ങളിൽ വിമർശിക്കുന്നത് പോരാളി ഷാജി എന്ന അക്കൗണ്ടിലാണ്.
സി.പി.എം ഇതുവരെ 2013 വീടുകൾ നിർമ്മിച്ചു നൽകാൻ നടപടിയെടുത്തെന്ന് മന്ത്രി പറഞ്ഞു. ഇതിൽ 1203 വീടുകൾ നിർമ്മിച്ചു നൽകി. ശേഷിക്കുന്നവയുടെ നിർമ്മാണം പുരോഗമിക്കുന്നു. ലൈഫ് പദ്ധതി അവസാനിപ്പിക്കാൻ നരേന്ദ്രമോദിയുമായി ഗൂഢാലോചന നടത്തിയവർ കോൺഗ്രസിലുണ്ട്. ലൈഫിനെ അട്ടിമറിക്കാൻ സി.ബി.ഐയ്ക്ക് പരാതി കൊടുത്ത മുൻ എം.എൽ.എയുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി.
പട്ടിണി കിടക്കുന്നവർ ക്രിക്കറ്റ് കളി കാണാൻ വരേണ്ടെന്നു പറഞ്ഞ മന്ത്രി ഇപ്പോഴും ഇടതുപക്ഷ മന്ത്രിസഭയിൽ തുടരുന്നതായി സതീശൻ തിരിച്ചടിച്ചു. ഇത്തരം പരാമർശം നടത്തിയ മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തത് ദൗർഭാഗ്യകരമാണെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |