തിരുവനന്തപുരം: ലക്ഷങ്ങൾ വായ്പയെടുത്ത് വിദേശ സർവകലാശാലകളിൽ പഠനത്തിനു പോവുന്ന കുട്ടികൾ ചതിക്കപ്പെടാതിരിക്കാനും ഏജന്റുമാരുടെ ചൂഷണത്തിന് ഇരയാവാതിരിക്കാനും വിദേശ പഠനത്തിന് സർക്കാർ രജിസ്ട്രേഷൻ ഏർപ്പെടുത്തും.
54 രാജ്യങ്ങളിൽ മലയാളികൾ പഠനത്തിന് പോയിട്ടുണ്ട്. ഇന്ത്യയിൽ അംഗീകാരമില്ലാത്ത ഹ്രസ്വകാല കോഴ്സുകൾ പഠിക്കാനും ദശലക്ഷങ്ങളാണ് ഫീസ്. നോർക്കയിൽ രജിസ്റ്റർ ചെയ്തവരല്ലാതെ, എത്ര കുട്ടികൾ വിദേശത്ത് പഠിക്കുന്നുണ്ടെന്നും ഏതൊക്കെ രാജ്യങ്ങളിലുണ്ടെന്നുമുള്ള കൃത്യമായ കണക്ക് സർക്കാരിന്റെ പക്കലില്ല. ഈ സാഹചര്യത്തിലാണ് വിദേശ പഠനത്തിന് കുട്ടികളെ അയയ്ക്കുന്ന ഏജൻസികളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത്. ഇക്കാര്യം ഡിജിറ്റൽ സർവകലാശാലാ വി.സി പ്രൊഫ സജിഗോപിനാഥ് അദ്ധ്യക്ഷനായ സമിതി പഠിക്കും.
പത്ത് വർഷം മുൻപ് വിദേശ പഠനത്തിന് അമ്പതോളം ഏജൻസികൾ മാത്രമാണുണ്ടായിരുന്നതെങ്കിൽ, ഇപ്പോൾ 5000ത്തോളമായി. കൊച്ചിയിലാണ് ഏറെയും. കാനഡ, ആസ്ട്രേലിയ, യു.കെ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ പേരും ഉപരിപഠനത്തിനും തൊഴിലിനുമായി പോവുന്നത്. കേരളത്തിൽ നിന്ന് പ്രതിവർഷം ശരാശരി 35000 കുട്ടികൾ വിദേശത്ത് പഠിക്കാൻ പോവുന്നു. ഒരാൾക്ക് പ്രതിവർഷം കുറഞ്ഞത് 20 ലക്ഷം രൂപ ചെലവുണ്ടാവും. കോടിക്കണക്കിന് രൂപ ഫീസിനത്തിൽ വിദേശത്തേക്കൊഴുകുന്നു. ബിരുദ കോഴ്സ് പൂർത്തിയാക്കാൻ ഒരു കോടി രൂപയെങ്കിലും ചെലവുണ്ടാവും. ബിരുദാനന്തര ബിരുദത്തിന് അരക്കോടിയും. ഫീസ് കുറവുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്കും കുട്ടികൾ പോവുന്നുണ്ടെങ്കിലും അവിടെ ജീവിതച്ചെലവ് വളരെ കൂടുതലാണ്. യാത്ര, താമസം, ഭക്ഷണം, ഫീസ്, ഇൻഷ്വറൻസ് എന്നിവയടക്കമുള്ള ചെലവുകളെല്ലാം ബാങ്കുകൾ വായ്പയായി നൽകുന്നതിനാൽ സാമ്പത്തികമായി പിന്നാക്കമുള്ളവരും പോകുന്നു.
പഠനത്തോടൊപ്പം തൊഴിൽ:
കർമ്മചാരി പദ്ധതി ഉടൻ
തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിലും ലഭ്യമാക്കുന്ന കർമ്മചാരി പദ്ധതി ഉടൻ നടപ്പാക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. മന്ത്രി വ ശിവൻകുട്ടിയുമായി നടത്തിയ ചർച്ചയിൽ ഇതുസംബന്ധിച്ച് ധാരണയായി. പൊതുവിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ, തൊഴിൽ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചർച്ചകൾക്ക് ശേഷം അന്തിമ രൂപം നൽകും.
വിദ്യാർത്ഥികൾക്കിടയിൽ തൊഴിലിന്റെ മഹത്വവും മൂല്യവും വർദ്ധിപ്പിക്കുന്നതിനാണ് പദ്ധതി നടപ്പാക്കുന്നത്. ഹയർ സെക്കൻഡറി, കോളേജ് തലത്തിൽ ഇത് നടപ്പാക്കും. ആദ്യഘട്ടം കൊച്ചി കോർപ്പറേഷൻ പരിധിയിലായിരിക്കും. കോർപ്പറേഷൻ പരിധിയിൽ ഉൾപ്പെടുത്താൻ കഴിയുന്ന കോളേജുകൾ, ഹയർസെക്കൻഡറി സ്കൂളുകൾ എന്നിവയുടെ പട്ടിക തയ്യാറാക്കുന്നതിനും തീരുമാനമായി.
.
''വിദേശത്തു പോയി പഠിക്കുന്നത് തടയാനാവില്ല. വിദേശത്ത് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കി ലോകോത്തര വിദ്യാഭ്യാസം ഉറപ്പാക്കും.""
-ആർ.ബിന്ദു
ഉന്നതവിദ്യാഭ്യാസ മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |