തൃശൂർ : കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിനി പ്രഭാവതിക്ക് ഇറ്റ്‌ഫോക്ക് നൽകുന്നത് രണ്ടാമൂഴമാണ്. നീണ്ട പതിനഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം അവർ നാടക തട്ടിൽ വീണ്ടു കേറുന്നു. ഇറ്റ്‌ഫോക്ക് കവാടം കടന്ന് കാണുന്ന കെ.ടി മുഹമ്മദിന്റെ വലിയ ചിത്രത്തിലേക്ക് നോക്കുമ്പോൾ തന്റെ പോയ കാലത്തെ മികച്ച നിമിഷങ്ങളിലേയ്ക്ക് കൂടിയാണ് ഈ കലാകാരി തിരിഞ്ഞു നോക്കുന്നത്. കെ.ടി മുഹമ്മദിന്റെ അനേകം നാടകങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച കലാകാരിയാണ് പ്രഭാവതി.
കെ.ടിയുടെ ഒട്ടുമിക്ക നാടകങ്ങളും അവർ രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. അമേച്വർ നാടകങ്ങളിൽ നിന്ന് തുടങ്ങി തന്റെ ഇരുപതാം വയസിലാണ് പ്രഭാവതി വിൽസൺ സാമുവലിന്റെ സംഗമം തീയേറ്റേഴ്‌സിലെത്തുന്നത്. 'ഒറ്റപ്പെട്ടവന്റെ ശബ്ദ'മായിരുന്നു ആദ്യ നാടകം. തുടർന്ന് അനേകം നാടകങ്ങളിൽ അവർ പ്രധാന കഥാപാത്രമായി, സഹനടിയായി. നാടകനടൻ വിക്രമൻ നായരുടെ സ്റ്റേജ് ഇന്ത്യ, കലിംഗ തീയേറ്റേഴ്സ് എന്നിങ്ങനെ നിരവധി ട്രൂപ്പുകളിലെ കലാകാരന്മാരോടൊപ്പം അഭിനയിക്കാനും അവർക്കായി.
കെ.ടിയുടെ 'സാക്ഷാൽക്കാരം' എന്ന നാടകത്തിൽ വിക്രമൻ നായരുടെ ഒപ്പം പ്രധാന കഥാപാത്രമായി അഭിനയിച്ചതും, 'ഇത് ഭൂമിയാണ്' നാടകത്തിന്റെ അൻപതാം വാർഷികത്തിൽ നിലമ്പൂർ ആയിഷയോടൊപ്പം അഭിനയിക്കാൻ സാധിച്ചതും നല്ല മുഹൂർത്തങ്ങളായി പ്രഭാവതി ഓർമ്മിക്കുന്നു.
വിവാഹത്തിന് ശേഷം നാടകത്തട്ടിൽ നിന്ന് പതിയെ പിൻവാങ്ങി, വീടിന്റെ അകത്തളങ്ങിലേക്ക്. പതിനഞ്ച് വർഷത്തെ ഇടവേള എടുക്കേണ്ടി വന്നു ഈ കലാകാരിക്ക്. മക്കളായ അഭിരാമി, വിഷ്ണു ദാസ് നൽകിയ പ്രോത്സാഹനം കാരണമാണ് നാടക രംഗത്ത് വീണ്ടും സജീവമാകുന്നത്. കുടുംബശ്രീയുടെ രംഗശ്രീയിൽ ചേർന്ന് ധാരാളം തെരുവുനാടകങ്ങൾ ചെയ്തു സജീവമായി. കിലയിൽ നടക്കുന്ന നാടക വർക്ക്‌ഷോപ്പിലും പങ്കെടുക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |