ന്യൂഡൽഹി: നിരോധിത സംഘടനയിൽ അംഗത്വമുണ്ട് എന്ന ഒറ്റക്കാരണം യു.എ.പി.എ. ക്ഷണിച്ചുവരുത്തുമോയെന്നതിൽ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് വിധി പറയാൻ മാറ്റി. കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതെ, അംഗത്വമുണ്ട് എന്ന കാരണം കൊണ്ട് മാത്രം വ്യക്തിയെ കേസിൽപ്പെടുത്താൻ കഴിയില്ലെന്ന് 2011ൽ അരൂപ് ഭുയാൻ കേസിൽ രണ്ടംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. ഈ ചോദ്യം 2014ൽ മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്‌ക്ക് വിടുകയായിരുന്നു. ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി.രവികുമാർ, സഞ്ജയ് കരോൽ എന്നിവരുടെ ബെഞ്ചിന് മുന്നിലാണ് വാദം കേൾക്കൽ പൂർത്തിയായത്.
അരൂപ് ഭുയാന് പുറമെ ശ്രീ ഇന്ദ്ര ദാസ്, റനീഫ് കേസുകളിലും സമാനമായ നിലപാട് സുപ്രീംകോടതി രണ്ടംഗബെഞ്ചുകൾ സ്വീകരിച്ചിരുന്നു. ടാഡ മുൻനിർത്തിയായിരുന്നു അരൂപ് ഭുയാൻ കേസിലെ വിധി. രാജ്യതാൽപര്യത്തിനെതിരാണ് വിധിയെന്ന് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചിരുന്നു. അരൂപ് ഭുയാൻ, ശ്രീ ഇന്ദ്ര ദാസ് വിധികളിൽ അമേരിക്കൻ സുപ്രീംകോടതിയുടെ ചില വിധിന്യായങ്ങൾ പരാമർശിച്ചിരുന്നു. ഇക്കാര്യത്തിൽ രണ്ടംഗ ബെഞ്ചിന് പിഴവ് സംഭവിച്ചെന്നും, അടിസ്ഥാന വസ്‌തുതകൾ വ്യത്യസ്‌തമാണെന്നുമായിരുന്നു കേന്ദ്രസർക്കാരിന്റെ വാദം. രാജ്യത്തെ വിവിധ ഹൈക്കോടതികളിൽ സുപ്രീംകോടതി രണ്ടംഗബെഞ്ചിന്റെ വിധി ചൂണ്ടിക്കാട്ടി ഇരുപത്തിയാറ് കേസുകളിൽ തീരുമാനമെടുത്തിട്ടുണ്ടെന്ന് യു.എ.പി.എ. വ്യവസ്ഥകളെ എതിർക്കുന്ന ഹർജിക്കാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |