പത്തനംതിട്ട : സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ സിഗ്നൽ ഇല്ലാതെയായിട്ട് ഒരു വർഷമായി.
കഴിഞ്ഞ ഫെബ്രുവരിയിൽ കലുങ്ക് നിർമ്മാണവുമായി ബന്ധപ്പെട്ടാണ് സിഗ്നൽ ലൈറ്റ് ഓഫ് ആക്കുന്നത്. കെൽട്രോണിനാണ് ചുമതല. കെ.എസ്.ഇ.ബിയുടെ പോസ്റ്റും പി.ഡബ്യൂ.ഡിയുടെ ദിശാ ബോർഡുകളും സിഗ്‌നൽ ലൈറ്റിന്റെ പോസ്റ്റിന് സമീപമുള്ളതിനാൽ ഇവ നീക്കം ചെയ്തതിന് ശേഷമേ സിഗ്‌നൽ സംവിധാനം പുന:സ്ഥാപിക്കാൻ കഴിയുവെന്നാണ് കെൽട്രോൺ അധികൃതരുടെ വാദം. അതേസമയം പോസ്റ്റും ദിശാ ബോർഡുകളും മാറ്റാതെതന്നെ സിഗ്നൽ ലൈറ്റ് സ്ഥാപിക്കാൻ സ്ഥലമുണ്ടെന്നാണ് പി.ഡബ്ല്യൂ.ഡി അധികൃതർ പറയുന്നത്.
സിഗ്‌നൽ ഇല്ലാത്തതിനാൽ നിരവധി അപകടങ്ങൾ ഇവിടെയുണ്ടായി. ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് പൊലീസുണ്ടെങ്കിലും സിഗ്‌നൽ ഇല്ലാത്തതിനാൽ വാഹനങ്ങൾ തോന്നിയപോലെ പോകുകയാണ്. കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാനും ഏറെ ബുദ്ധിമുട്ടാണ്. നഗരത്തിലേക്കുള്ള പ്രവേശന കവാടത്തിൽ സിഗ്നൽ
ലൈറ്റ് തെളിയാത്തതിൽ അധികൃതർ ഇടപെടുന്നില്ലെന്ന് ആക്ഷേപമുണ്ട്.
കെൽട്രോണോ പി.ഡബ്ല്യൂ.ഡിയോ
കുറ്റക്കാർ ?
വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈൻ പണിക്കിടെ സിഗ്നൽ ലൈറ്റിന്റെ കേബിൾ മുറിഞ്ഞിട്ടുണ്ടെന്നും അതിന്റെ നഷ്ടപരിഹാരം അടച്ചാൽ മാത്രമേ കെൽട്രോൺ സിഗ്നൽ ലൈറ്റ് പുന:സ്ഥാപിക്കുവെന്നുമാണ് വിവരം.
സിഗ്‌നൽ ലൈറ്റ് സംവിധാനങ്ങളുടെ ചുമതലയുള്ള കെൽട്രോൺ അറിയാതെ പി.ഡബ്യൂ.ഡി സിഗ്‌നൽ ലൈറ്റ് എടുത്ത് മാറ്റിയതിനാൽ പിഴ അടയ്ക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടിരുന്നു.
പിഴ അടച്ചതിനെ തുടർന്ന് പണി ആരംഭിക്കാനെത്തിയെങ്കിലും സിഗ്നൽ ലൈറ്റിന്റെ കേബിൾ ഇടാൻ കുഴിച്ചത് ആഴം കുറവാണെന്നും ആഴത്തിൽ കുഴിയെടുക്കണമെന്നും പി.ഡബ്ല്യൂ.ഡി ആവശ്യപ്പെട്ടു. തുടർന്ന് പോസ്റ്റും ദിശാ ബോർഡും തടസമാണെന്ന കാരണത്താൽ പണിനിറുത്തി കെൽട്രോൺ ജീവനക്കാർ മടങ്ങി. ശേഷം ഇതുവരെ നിർമ്മാണം ആരംഭിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |