SignIn
Kerala Kaumudi Online
Saturday, 20 April 2024 12.09 AM IST

വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിംഗ് റോഡ് ഭൂമി ഏറ്റെടുക്കൽ മാർച്ചിൽ പൂർത്തിയാക്കും തേക്കട- മംഗലപുരം റീച്ച് ഭൂമി ഏറ്റെടുക്കൽ തത്കാലമില്ല

തിരുവനന്തപുരം: നി‌ർദ്ദിഷ്ട വിഴിഞ്ഞം - നാവായിക്കുളം ഔട്ടർറിംഗ് റോഡിൽ തേക്കട - മംഗലപുരം റീച്ചിലെ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ ജനങ്ങളുടെ എതിർപ്പ് കണക്കിലെടുത്ത് തത്കാലം വേണ്ടെന്നുവച്ച് ദേശീയപാത അതോറിട്ടി.ഭൂമി ഏറ്റെടുക്കലിനുള്ള സംസ്ഥാന സർക്കാർ വിഹിതമായി 1000 കോടിയോളം രൂപ നടപ്പ് ബഡ്ജറ്റിൽ വകയിരുത്തിയെങ്കിലും ഭൂമി ഏറ്റെടുക്കൽ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിച്ചശേഷം നടപടികളുമായി പോകാനാണ് നിർമ്മാണച്ചുമതല വഹിക്കുന്ന എൻ.എച്ച്.എ.ഐയുടെ തീരുമാനം.

അതേസമയം തർക്കങ്ങളോ പരിസ്ഥിതി പ്രശ്നങ്ങളോ ഇല്ലാത്ത മറ്റ് സ്ഥലങ്ങളിലെ ഭൂമി ഏറ്റെടുക്കൽ നടപടികൾ മാ‌ർച്ച് അവസാനത്തോടെ പൂർത്തിയാകും. വിഴിഞ്ഞം പോർട്ടിന് സമീപമുള്ള പാലം മുതൽ നാവായിക്കുളം വരെ 56.59 കിലോമീറ്റർ നീളത്തിലാണ് റിംഗ് റോഡിന്റെ നിർമ്മാണം. ഇതിൽ രണ്ട് കിലോമീറ്ററോളം ഒഴികെ ഏറ്റെടുത്ത സ്ഥലങ്ങളിലെല്ലാം കല്ലിടീൽ പൂർത്തിയായി. വെങ്ങാനൂർ - ബാലരാമപുരം വില്ലേജുകളിൽ വില നിശ്ചയിക്കൽ നടപടികളും ആരംഭിച്ചു. നെയ്യാറ്റിൻകര,വിളപ്പിൽ,വെമ്പായം,കിളിമാനൂർ ലാൻഡ് അക്വിസിഷൻ തഹസീൽദാർമാരുടെ നേതൃത്വത്തിലാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ. വിഴിഞ്ഞം,വെള്ളറട,ബാലരാമപുരം,പള്ളിച്ചൽ,മലയിൻകീഴ്,മാറനല്ലൂർ വില്ലേജുകളാണ് നെയ്യാറ്റിൻകര തഹസീൽദാരുടെ പരിധിയിലുള്ളത്. കുളത്തുങ്കൽ,വിളപ്പിൽ,അരുവിക്കര,കരകുളം,നെടുമങ്ങാട് വില്ലേജുകളിൽ വിളപ്പിൽ തഹസീൽദാരുടെയും വെമ്പായം,വട്ടപ്പാറ,തേക്കട,മാണിക്കൽ,പുല്ലമ്പാറ,വാമനപുരം,വെമ്പായം വില്ലേജുകൾ വെമ്പായം തഹസീൽദാരുടെയും നേതൃത്വത്തിലാണ് ഭൂമി ഏറ്റെടുക്കൽ.

നാവായിക്കുളം,കുടവൂർ,കരവാരം,വെള്ളനല്ലൂർ,നഗരൂർ,കൊടുവഴന്നൂർ,കിളിമാനൂർ,പുളിമാത്ത് വില്ലേജുകളുടെ ചുമതല കിളിമാനൂർ സ്പെഷ്യൽ തഹസീൽദാർക്കാണ്. റിട്ടയർ ചെയ്ത 25 ഓളം ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് സർവേയും ഭൂമിയേറ്റെടുക്കൽ നടപടികളും പുരോഗമിക്കുന്നത്.

ആശങ്കയിൽ പ്രദേശവാസികൾ

ടെക്‌നോസിറ്റിക്കായി മുൻപ് കുടിയൊഴിപ്പിക്കപ്പെട്ടവരുൾപ്പെടെ ഔട്ടർറിംഗ് റോഡ് ഭൂമി ഏറ്റെടുക്കലിൽ വീണ്ടും കുടിയൊഴിപ്പിക്കലിന് ഇരയാകേണ്ടി വരുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രദേശവാസികൾ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രക്ഷോഭവുമായി രംഗത്തുവന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ ദേശീയപാത അതോറിട്ടി വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. സിൽവർ ലൈനിനു പിന്നാലെ റിംഗ് റോഡിനെതിരെയും ജനങ്ങൾ സമരവുമായി രംഗത്തിറങ്ങുന്നതിലെ അനൗചിത്യം മനസിലാക്കിയ സംസ്ഥാന സർക്കാരിൽ നിന്നുള്ള സമ്മർദ്ദവും ഇതിന് പുറമേയുണ്ട്.

ജനങ്ങളുടെ ആശങ്ക പരിഹരിക്കും

ജില്ലാകളക്ടറും മന്ത്രിമാരുൾപ്പെടെയുള്ള ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ റവന്യൂ - തദ്ദേശ സ്വയംഭരണ വകുപ്പുകളും മുൻകൈയെടുത്ത് ജനങ്ങളുടെ ആശങ്ക ദൂരീകരിച്ചശേഷമാകും പന്ത്രണ്ട് കിലോമീറ്റ‌ർ ദൂരം വരുന്ന തേക്കട - മംഗലപുരം റീച്ചിലെ ഭൂമി ഏറ്റെടുക്കൽ ആരംഭിക്കുക.

ഏറ്റെടുക്കുന്നത്

25 വില്ലേജുകളിലായി 348 ഹെക്ടറോളം സ്ഥലമാണ് റിംഗ് റോഡ് നിർമ്മാണത്തിനായി ഏറ്റെടുക്കേണ്ടിവരുന്നത്. ഓരോ സ്ഥലത്തും ഭൂമിക്കും കെട്ടിടങ്ങൾക്കും നിലവിലുള്ള സർക്കാ‌ർ നിരക്കിന്റെ ഇരട്ടി നൽകിയാണ് ഏറ്റെടുക്കൽ. ഭൂമി ഏറ്റെടുക്കൽ നടപടികൾ മാർച്ചോടെ പൂർത്തിയാക്കി ആഗസ്റ്റിൽ റോഡിന്റെ നിർമ്മാണം ആരംഭിക്കാനാണ് ലക്ഷ്യം. നിർമ്മാണ പ്രവർത്തനത്തിനായി ടെൻഡറും ക്ഷണിച്ചുകഴിഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.