വൈപ്പിൻ: ചെറായി ദേവസ്വം നട പള്ളിപ്പുറം പഞ്ചായത്ത് ഓഫീസിന് സമീപം കുറ്റിപ്പിള്ളിശ്ശേരി ശശി (67) ഭാര്യ ലളിതയെ (57) വെട്ടിക്കൊന്ന ശേഷം വൈപ്പിൻ അഴിമുഖത്ത് ജങ്കാറിൽ നിന്ന് കായലിൽ ചാടി ആത്മഹത്യ ചെയ്തു. ഇന്നലെ പുലർച്ചെയാണ് വീട്ടിൽ വച്ച് ലളിതയെ കൊലപ്പെടുത്തിയതെന്ന് കരുതുന്നു. നാലരയോടെ ഇയാളെ ചെറായി ജംഗ്ഷനിൽ കണ്ടവരുണ്ട്. അവിടെ നിന്ന് ബസിൽ കയറി വൈപ്പിൻ ജെട്ടിയിൽ ഇറങ്ങി റോറോ ജങ്കാറിൽ കയറിയ ശേഷമാണ് കായലിൽ ചാടിയത്.
ചെണ്ടമേളക്കാരനായ ഇളയ മകൻ മൂത്തകുന്നം ക്ഷേത്രത്തിലെ ഉത്സവമേളം കഴിഞ്ഞ് രാവിലെ ഏഴ് മണിക്ക് വീട്ടിൽ എത്തിയപ്പോഴാണ് അമ്മ വെട്ടേറ്റ് കിടക്കുന്നത് കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ഫോർട്ട്കൊച്ചി കോസ്റ്റൽ പൊലീസും ഫയർഫോഴ്സും നടത്തിയ തെരച്ചിലിൽ ഉച്ചയ്ക്ക് 12 മണിയോടെ ശശിയുടെ മൃതദേഹം കായലിൽ കണ്ടെത്തി. ശശിയുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലും ലളിതയുടേത് എറണാകുളം ജനറൽ ആശുപത്രിയിലും പോസ്റ്റ്മോർട്ടം നടത്തി പറവൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 10 ന് പറവൂർ തോന്നിയകാവ് ശ്മശാനത്തിൽ സംസ്ക്കരിക്കും. മക്കൾ: ശ്യാം, ശരത്. മരുമക്കൾ: വിദ്യ, പരേതയായ ഗോപിക.
മുനമ്പം ഡിവൈ.എസ്.പി. എം.കെ. മുരളി, ഇൻസ്പെക്ടർമാരായ എ.എൽ. യേശുദാസ്, രാജൻ കെ.അരമന തുടങ്ങിയവർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
ശാന്തനായ ശശി വില്ലനായി
ശാന്തപ്രകൃതക്കാരനായിരുന്നു ശശി. അധികം സംസാരമില്ല. വീടിനടത്തുള്ള പെട്രോൾ പമ്പ് ഉടമയുടെ വീട്ടിൽ സഹായിയായിരുന്നു. ഇടക്കിടെ നാട് വിടുകയും ക്ഷേത്രങ്ങളിലൊക്കെ പോയി ഒരാഴ്ച കഴിഞ്ഞ തിരിച്ച് വരികയും ചെയ്യുന്ന സ്വഭാവമുണ്ടായിരുന്നു. കഴിഞ്ഞ നവംബർ 28ന് പോയ ശേഷം തിരിച്ച് വരാതിരുന്നപ്പോൾ വീട്ടുകാർ മുനമ്പം പൊലീസിൽ പരാതി നൽകി. പത്രങ്ങളിൽ പരസ്യവും നൽകി. മൂന്നാഴ്ച മുമ്പ് ഗുരുവായൂർ ക്ഷേത്രത്തിൽ കണ്ടെത്തിയ ശശിയെ മക്കൾ ചെന്നാണ് തിരികെ കൊണ്ടുവന്നത്.
തിരിച്ചെത്തിയതിന് ശേഷം അസ്വസ്ഥനായിരുന്നു. ഭാര്യയുമായി വഴക്കിടാറുണ്ടെങ്കിലും പരിധി വിട്ടിരുന്നില്ല. ഇളയ മകന്റെ ഭാര്യ ഒന്നര വർഷം മുൻപ് ഇതേ വീട്ടിൽ ആത്മഹത്യ ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |