ആലപ്പുഴ: പ്രളയത്തോടെ തകർന്ന തോട്ടപ്പള്ളിയിലെ കുട്ടികളുടെ പാർക്ക് വീണ്ടെടുക്കാൻ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ. കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജ നേരിട്ട് പാർക്കിലെത്തി സ്ഥിതി വിലയിരുത്തി. നവീകരണ പ്രവർത്തനങ്ങൾ സംബന്ധിച്ച് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി അടിയന്തര ചർച്ച നടത്തുമെന്നാണ് കളക്ടർ ഉറപ്പു നൽകിയിരിക്കുന്നത്. തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം പാർക്കിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന ഘട്ടത്തിലാണ് കളക്ടറുടെ ഇടപെടൽ. ആലപ്പുഴ മെഗാ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 2017ൽ 1.4 കോടി രൂപ ചെലവിട്ട് നിർമ്മിച്ച പാർക്ക് ഇന്ന് മദ്യപർക്കും സാമൂഹ്യ വിരുദ്ധർക്കും താവളമാണ്. പാർക്കിന് തൊട്ടടുത്തായി തന്നെ മദ്യ ഷോപ്പ് പ്രവർത്തിപ്പിക്കുന്നതിൽ പ്രദേശവാസികൾക്ക് എതിർപ്പുമുണ്ട്. വിനോദസഞ്ചാര സാധ്യതകൾ മുന്നിൽ കണ്ടുള്ള പദ്ധതിയുടെ നിർമ്മാണ ചുമതല വഹിച്ചത് കിറ്റ്ക്കോയായിരുന്നു. ധാരാളം കുട്ടികളാണ് തുടക്കകാലത്ത് ഇവിടെ എത്തിയിരുന്നത്. കളിസ്ഥലവും, വിശ്രമകേന്ദ്രവും ഭക്ഷണശാലയും പാർക്കിംഗ് സ്ഥലവും ഉൾപ്പെട്ടതായിരുന്നു പദ്ധതി. പാർക്കിന്റെ സംരക്ഷണഭിത്തി പ്രളയത്തിൽ തകരുകയും, കാലങ്ങളായി ഉപയോഗിക്കാതെ കളിയുപകരണങ്ങൾ നശിക്കുകയും ചെയ്തതോടെ പാർക്കിലേക്ക് മദ്യപരല്ലാതെ മറ്റാരും തിരിഞ്ഞുനോക്കാത്ത സ്ഥിതിയായി. കടലും കായലും സംഗമിക്കുന്ന മനോഹരപ്രദേശത്താണ് കോടികൾ ചെലവഴിച്ച പദ്ധതി നോക്കുകുത്തിയായി ശേഷിക്കുന്നത്.
തോട്ടപ്പള്ളി പാർക്ക്
#1.4 കോടി രൂപയുടെ പദ്ധതി
# 50 സെന്റ് സ്ഥലം
#35 മീറ്റർ വീതിയിലും 80 മീറ്റർ നീളത്തിലും നിർമ്മിച്ച പാർക്ക്
#കളിസ്ഥലവും, വിശ്രമകേന്ദ്രവും, ഭക്ഷണശാലയും, പാർക്കിംഗ് സ്ഥലവും ഉൾപ്പെടുന്നു
#100 മീറ്റർ അകലെ മദ്യശാല പ്രവർത്തിക്കുന്നു
#പാർക്ക് മദ്യപരുടെ താവളമായി
#പാർക്കിൽ നിന്ന് ലഭിക്കുന്നത് ചാക്ക് കണക്കിന് മദ്യ കുപ്പികൾ
തോട്ടപ്പള്ളിയിലെ കുട്ടികളുടെ പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ജനപ്രതിനിധികളുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും അടിയന്തര ചർച്ച നടത്തും
വി.ആർ.കൃഷ്ണതേജ, ജില്ലാ കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |