ആലപ്പുഴ: ജില്ലാ ജയിൽ പൊതുമരാമത്ത് വിഭാഗം പണിയാനുദ്ദേശിക്കുന്ന മതിൽ ട്രഷറി പെൻഷകാരുടെ വഴി മുടക്കുമെന്ന് ആശങ്ക. ജില്ലാ പൊലീസ് ആസ്ഥാനത്തിന്സമീപം മുഖാമുഖമാണ് പഴയ ജില്ലാ ജയിലും പെൻഷൻ ട്രഷറിയും പ്രവർത്തിക്കുന്നത്. ട്രഷറിയിലേക്ക് ജനങ്ങൾ നടന്നുകയറുന്ന വഴിയിൽ മതിൽ നിർമമിക്കാനുള്ള ജയിൽ അധികൃതരുടെ നീക്കത്തിനെതിരെയാണ് ട്രഷറിയെ ആശ്രയിക്കുന്ന പെൻഷൻകാർ രംഗത്ത് വന്നിരിക്കുന്നത്. ജയിൽ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റിയെങ്കിലും, ആസ്ഥാനം സംരക്ഷിക്കുന്നതിനാണ് മതിൽ നിർമ്മിക്കാൻ ഒരുങ്ങുന്നത്. 1991ലാണ് ഇവിടെ ജില്ലാ ട്രഷറി പ്രവർത്തനം ആരംഭിച്ചത്. നിലവിൽ പെൻഷൻ ട്രഷറിയായാണ് പ്രവർത്തനം. മാസം പതിനായിരത്തോളം പെൻഷൻകാരും, സേവിംഗ് ബാങ്ക് അക്കൗണ്ട് ഉടമകളും ഈ സ്ഥാപനത്തിലെത്തുന്നുണ്ട്. ഇടപാടുകാരിൽ ഭൂരിഭാഗവും വയോധികരായതിനാൽ ഓട്ടോറിക്ഷയിലും സ്വകാര്യ വാഹനങ്ങളിലുമാണ് ട്രഷറിയിലെത്തുന്നത്. കിടപ്പുരോഗികൾ ആംബുലൻസിലും എത്താറുണ്ട്. മതിൽ നിർമ്മിച്ചു കഴിഞ്ഞാൽ ഈ വിഭാഗക്കാരാണ് ഏറ്റവുമധികം കഷ്ടപ്പെടുകയെന്ന് പെൻഷൻ ഗുണഭോക്താക്കൾ പറയുന്നു. തിരഞ്ഞെടുപ്പ് സാമഗ്രികളായ ബാലറ്റ് പേപ്പർ ഉൾപ്പടെ സൂക്ഷിക്കുന്നതും ഇതേ ട്രഷറിയിലാണ്. ട്രഷറി ഓഫീസിന് മുന്നിൽ വരെ വാഹനങ്ങളെത്തിയാണ് വോട്ടിംഗ് കാലയളവിൽ ഇവ കൊണ്ടുപോകുന്നതും തിരികെയെത്തിക്കുന്നതും.
യാത്രാതടസ്സം സൃഷ്ടിച്ചുകൊണ്ട് ജില്ലാ ജയിലിന്റെ മുറ്റം മതിലുകെട്ടി അടയ്ക്കാനുള്ള നീക്കം പെൻഷൻ ട്രഷറിയുടെ പ്രവർത്തനം സ്തംഭിപ്പിക്കും. ജില്ലാ കളക്ടർ വിഷയത്തിൽ ഇടപെടണം
ഡബ്ല്യു.പി.തങ്കച്ചൻ, സെക്രട്ടറി, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ
കളക്ടർക്ക് വിഷയം സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. ട്രഷറിയുടെ പ്രവർത്തനം തടസപ്പെടുമെന്നതിനാൽ അനുകൂല നിലപാട് പ്രതീക്ഷിക്കുന്നു
ജില്ലാ ട്രഷറി ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |