ബോർഡർ ഗാവസ്കർ ട്രോഫി: ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്
രോഹിത് ശർമ്മയ്ക്ക് സെഞ്ച്വറി, ജഡേജയ്ക്കും അക്ഷറിനും ഫിഫ്‌റ്റി, മർഫിക്ക് 5 വിക്കറ്റ്
നാഗ്പൂർ: ബോർഡർ - ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ആധിപ്ത്യം തുടർന്ന് ഇന്ത്യ. ഒരറ്റത്ത് വിക്കറ്റുവീണുകൊണ്ടിരിക്കുമ്പോഴും പതറാതെ പൊരുതി ക്യാപ്ടൻ രോഹിത് ശർമ്മ (120) നേടിയ തകർപ്പൻ സെഞ്ച്വറിയും അർദ്ധ സെഞ്ച്വറി തികച്ച് രവീന്ദ്ര ജഡേജയും അക്ഷർ പട്ടേലും നടത്തുന്ന വീരോചിത ചെറുത്തു നിൽപ്പുമാണ് രണ്ടാം ദിനത്തിലും ആധിപത്യം തുടരാൻ ഇന്ത്യയെ സഹായിച്ചത്. ഇന്നലെ സ്റ്റമ്പെടുക്കുമ്പോൾ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 321 റൺസ് എടുത്തിട്ടുണ്ട്. 66 റൺസുമായി ജഡേജയും 52 റൺസുമായി അക്ഷർ പട്ടേലുമാണ് ക്രീസിലുള്ളത്. ഇന്ത്യയ്ക്കിപ്പോൾ 144 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്. ഓസ്ട്രേലിയ ഒന്നാം ദിനം 177 റൺസിന് ഓൾഔട്ടായിരുന്നു. അഞ്ച് വിക്കറ്റുമായി ഓസ്ട്രേലിയയുടെ അരങ്ങേറ്രക്കാരൻ സ്പിന്നർ ടോഡ് മർഫിയും രണ്ടാം ദിനം മിന്നിത്തിളങ്ങി.
77/1 എന്ന നിലയിൽ രണ്ടാം ദിനം ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച രോഹിതും നൈറ്റ്‌വാച്ച്മാൻ ആർ.അശ്വിനും (23) രാവിലെ നന്നായി തന്നെയാണ് തുടങ്ങിയത്. ഇരുവരും ഇന്ത്യയെ 100 കടത്തി. ടീം സ്കോർ 118ൽ വച്ച്അശ്വിനെ വിക്കറ്റിന് മുന്നിൽ കുടുക്കി മർഫിയാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് ക്രീസിലെത്തിയ പരിചയ സമ്പന്നരായ ചേതേശ്വർ പുജാരയേയും (7), വിരാട് കൊഹ്‌ലിയും മർഫി ഒരുക്കിയ ലെഗ് സൈഡ് കെണിയിൽ കുരുങ്ങി യഥാക്രമം സ്കോട്ട് ബോളണ്ടിനും വിക്കറ്റ് കീപ്പർ അലക്സ് ക്യാരെയ്ക്കും ക്യാച്ച് നൽകി അധികം വൈകാതെ മടങ്ങി.
പിന്നാലെ അരങ്ങേറ്രക്കാരൻ സൂര്യകുമാർ യാദവിനെ (8) നാഥാൻ ലിയോൺ ക്ലീൻ ബൗൾഡാക്കിയതോടെ 168/5 എന്ന നിലയിൽ പരിങ്ങലിലായി ഇന്ത്യ.
തുടർന്ന് രോഹിതിന് കൂട്ടായി ജഡേജ എത്തിയതോടെയാണ് ഇന്ത്യൻ ഇന്നിംഗ്സിന് വീണ്ടും ജീവൻ വച്ചത്. ഇരുവരും ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ച് ടീം സ്കോർ 200 കടത്തി. ആറാം വിക്കറ്റിൽ ഇരുവരും കൂടി 61 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇതിനിടെ രോഹിത് കരിയറിലെ ഒമ്പതാം ടെസ്റ്റ് സെഞ്ച്വറിയും തികച്ചു. ഇന്ത്യൻ സ്കോർ 229ൽവച്ച് രോഹിതിനെ ന്യൂബാൾ കൈയിലെടുത്ത ഓസീസ് നായകൻ പാറ്റ് കമ്മിൻസ് ക്ലീൻബൗൾഡാക്കിയാണ് കൂട്ടുകെട്ട് പൊളിച്ചത്. 212 പന്ത് നേരിട്ട് 15 ഫോറും 2 സിക്സും ഉൾപ്പെട്ടതാണ് രോഹിതിന്റെ 120 റൺസിന്റെ ഇന്നിംഗ്സ്. രോഹിതിന് പകരമെത്തിയ മറ്റൊരു അരങ്ങേറ്റക്കാരൻ ശ്രീകർ ഭരത് (8) വലിയ ചെറുത്ത് നിൽപ്പില്ലാതെ മർഫിയുടെ അഞ്ചാം ഇരയായി വിക്കറ്റിന് മുന്നിൽ കുടുങ്ങി മടങ്ങി. ഇതിന് ശേഷമെത്തിയ അക്ഷർ പട്ടേൽ ജഡേജയ്ക്കൊപ്പം ക്രീസിൽ ഉറച്ചു നിന്നതോടെ ഓസീസിന്റെ പ്രതീക്ഷൾ തെറ്റി. ജഡേജയ്ക്ക് മികച്ച പിന്തുണ നൽകിയ അക്ഷർ ഓസീസ് ബൗളിംഗിനെ ക്ഷമയോടെ നേരിട്ടു. ജഡേജ ടെസ്റ്റ് കരിയറിലെ 17-ാം അർദ്ധ സെഞ്ച്വറി തികച്ചതിന് ശേഷം അക്ഷറും സ്കോറിംഗിന് വേഗം കൂട്ടി ടെസ്റ്റിലെ രണ്ടാം അർദ്ധ സെഞ്ച്വറി തികച്ചു. തകർക്കപ്പെടാത്ത 8 -ാം വിക്കറ്റിൽ ഇരുവരും 185 പന്ത് നേരിട്ട് 81 റൺസ് നേടിയിട്ടുണ്ട്. ജഡേജ 9ഉം അക്ഷർ 8ഉം ഫോറുകൾ ഇന്നലെ അടിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |