ഫെബ്രുവരി 14 ലോകം വാലന്റൈൻസ് ഡേയായി ആഘോഷിക്കുകയാണ്. വാലന്റൈൻ വീക്കിൽ പ്രിയപ്പെട്ടവർക്ക് റോസാപുഷ്പങ്ങൾ നൽകുന്ന പതിവുണ്ട്. വാലന്റൈൻ ദിനത്തിന് മുന്നോടിയായി ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള റോസാപ്പൂവിന്റെ ഇറക്കുമതി വിലക്കിയിരിക്കുകയാണ് നേപ്പാൾ. റോസാപ്പൂക്കൾക്ക് ഇറക്കുമതി പെർമിറ്റ് നൽകരുതെന്ന് കൃഷി മന്ത്രാലയത്തിന് കീഴിലുള്ള പ്ലാന്റ് ക്വാറന്റൈൻ ആൻഡ് പെസ്റ്റിസൈഡ് മാനേജ്‌മെന്റ് സെന്റർ വ്യാഴാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
സസ്യരോഗങ്ങൾ വരാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് റോസാപ്പൂവിന്റെ ഇറക്കുമതി നേപ്പാൾ നിർത്തിവച്ചിരിക്കുന്നത്. ഇത്തരം രോഗങ്ങളെക്കുറിച്ച് ശരിയായ പഠനം നടക്കാത്തതിനാൽ ഇറക്കുമതി തൽക്കാലം നിർത്തിവയ്ക്കുന്നുവെന്നാണ് നേപ്പാൾ അധികൃതർ വ്യക്തമാക്കുന്നത്.
കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിന്റെ കണക്ക് അനുസരിച്ച്, ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറ് മാസത്തിനുള്ളിൽ 1.3 മില്യൺ മൂല്യമുള്ള 10,612 കിലോ റോസാ പൂക്കളാണ് നേപ്പാൾ ഇറക്കുമതി ചെയ്തത്. വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് നേപ്പാളിൽ 300,000 റോസാപ്പൂക്കളാണ് എല്ലാ വർഷവും വിറ്റഴിക്കപ്പെടുന്നത്. നേപ്പാളിൽ ഏകദേശം 20,000 റോസാപ്പൂക്കൾ മാത്രമാണ് ഉത്പാദിപ്പിക്കപ്പെടുന്നതെന്ന് നേപ്പാൾ ഫ്ളോറികൾച്ചർ അസോസിയേഷൻ പറയുന്നു. ചുവന്ന റോസാപ്പൂക്കൾ കൂടുതലായും ഇറക്കുമതി ചെയ്യുകയാണ് പതിവ്. ഏകദേശം 150,000 ചുവന്ന റോസാപ്പൂക്കളാണ് വാലന്റൈൻ വീക്കിൽ വിറ്റഴിക്കപ്പെടുന്നത്. ഇന്ത്യയിൽ നിന്നാണ് കൂടുതലും ഇറക്കുമതി ചെയ്യുന്നത്. ഡൽഹി, ബാംഗ്ലൂർ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നാണ് ചുവന്ന റോസാപ്പൂക്കൾ കൂടുതലും നേപ്പാളിൽ എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |