കൊച്ചി: പഠനത്തോടൊപ്പം ജോലി ചെയ്യുന്ന വിദേശരീതി സംസ്ഥാനത്തും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രൊഫഷണൽ സ്റ്റുഡന്റ്സ് ഉച്ചകോടി അങ്കമാലിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഠനത്തോടൊപ്പം ജോലിയെന്നതാണ് വിദേശത്തേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുന്നത്. അത്തരം സൗകര്യം ഇവിടെയും ഒരുക്കാൻ ഇൻഡസ്ട്രി ഓൺ കാമ്പസ്, യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം തുടങ്ങിയവ നടപ്പാക്കി. യുവാക്കളെ സംരംഭകരും തൊഴിൽ ദാതാക്കളുമാക്കി മാറ്റുകയാണ് ലക്ഷ്യം. നൂതനാശയങ്ങളെ ഉത്പന്നങ്ങളും സംരംഭങ്ങളുമാക്കി മാറ്റാ൯ മുന്നിട്ടിറങ്ങുന്നവർക്ക് എല്ലാ സഹായവും നൽകും. മെഡിക്കൽ, നിയമ വിദ്യാർത്ഥികളുടേതിന് സമാനമായി എല്ലാ പ്രൊഫഷണൽ വിദ്യാർത്ഥികൾക്കും ഇന്റേൺഷിപ്പിന് അവസരമൊരുക്കും.
രാജ്യത്തെ ആദ്യ ടെക്നോപാർക്കും ആദ്യ ഇലക്ട്രോണിക് പാർട്സ് നിർമ്മാണ കമ്പനിയും കേരളത്തിലായിരുന്നു. മത്സ്യ സംസ്കരണ മേഖലയിലെ 75 ശതമാനം കമ്പനികൾക്കും യു സർട്ടിഫിക്കറ്റുള്ളത് കേരളത്തിലാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ കൃത്രിമ പല്ല് നിർമ്മിക്കുന്ന കമ്പനി കേരളത്തിലാണ്. എയർബസ്, നിസ്സാൻ, ടെക് മഹീന്ദ്ര, ടോറസ് തുടങ്ങിയ കമ്പനികളും കേരളത്തിലേക്ക് വന്നു. കഴിഞ്ഞ വർഷം വ്യാവസായിക സൗഹൃദ അന്തരീക്ഷ റാങ്കിംഗിൽ കേരളം 15-ാം സ്ഥാനത്തെത്തി.
ശാസ്ത്ര-സാങ്കേതിക ഗവേഷണത്തിനും വികസനത്തിനുമായി 3,500 കോടി രൂപയാണ് ബഡ്ജറ്റിൽ നീക്കിവച്ചിരിക്കുന്നത്. മെഡിക്കൽ ടെക്നോളജി ഇന്നവേഷൻ പാർക്ക് ഈ വർഷം അവസാനത്തോടെ യാഥാർത്ഥ്യമാകും. മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണത്തിനായി 10 കോടിയും ഐ.ടി മേഖലയ്ക്കായി 559 കോടിയും മാറ്റിവച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ഭാരത് ബയോടെക് എക്സിക്യുട്ടിവ് ചെയർമാൻ ഡോ. കൃഷ്ണ എല്ല മുഖ്യാതിഥിയായി. ചീഫ് സെക്രട്ടറി വി.പി. ജോയ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, അസാപ് സി.എം.ഡി ഡോ. ഉഷ ടൈറ്റസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |