തിരുവനന്തപുരം: തുടർ ചികിത്സയ്ക്കായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ എ.ഐ.സി.സി ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനത്തിൽ ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ബംഗളൂരുവിലെ എച്ച്.സി.ജി ആശുപത്രിയിലേക്ക് കൊണ്ടുപോകും.
നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ കഴിയുന്ന ഉമ്മൻ ചാണ്ടിക്ക് ന്യൂമോണിയ ബാധ പൂർണ്ണമായും സുഖപ്പെട്ടു. ഇന്നലെ രാവിലെ അദ്ദേഹത്തെ സന്ദർശിച്ച എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാലാണ് തുടർ ചികിത്സയ്ക്കായി ഏർപ്പെടുത്തിയ ക്രമീകരണങ്ങളെക്കുറിച്ച് അറിയിച്ചത്.
ബംഗളൂരുവിലേക്ക് പോകുന്നതിന് ഉമ്മൻ ചാണ്ടി താത്പര്യം അറിയിച്ച ശേഷമാണ് കുടുംബാംഗങ്ങളുമായി സംസാരിച്ച് എ.ഐ.സി.സി ആവശ്യമായ ഏർപ്പാടുകളൊരുക്കിയത്. ജർമ്മനിയിൽ നടത്തിയ കാൻസർ ചികിത്സയുടെ തുടർച്ചയാണ് ബംഗളൂരുവിലെ ആശുപത്രിയിൽ നടത്തുക.
ന്യൂമോണിയാ ബാധ പൂർണ്ണമായി സുഖപ്പെട്ടെന്നും തുടർ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്കു മാറ്റണമെന്ന നിർദ്ദേശം നിംസ് ആശുപത്രിയും കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. സർക്കാർ രൂപീകരിച്ച മെഡിക്കൽ ബോർഡും ഈ അഭിപ്രായത്തോട് യോജിച്ചു.
അതിനിടെ, ഉമ്മൻ ചാണ്ടിക്കു ചികിത്സ നൽകുന്നില്ലെന്ന വ്യാജ പ്രചാരണം ചിലയിടങ്ങളിൽ നിന്നു നടക്കുന്നതായി മകൻ ചാണ്ടി ഉമ്മൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |