പുത്തൂർ (കർണ്ണാടക): കാംപ്കോ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കർണ്ണാടക പുത്തൂരിൽ മൂന്ന് സംരംഭങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉദ്ഘാടനം ചെയ്തു. പുത്തൂർ എം.ടി. റോഡിൽ ഒരേക്കർ സ്ഥലത്ത് സജ്ജമാക്കുന്ന കാംപ്കൊ അഗ്രി മാളിന്റെ ശിലാസ്ഥപനവും ഭദ്രാവതിയിൽ പുതുതായി പണിത കെട്ടിട ഉദ്ഘാടനവും 'കൽപ' വെളിച്ചെണ്ണയുടെ വിപണിയിലിറക്കൽ ചടങ്ങും അദ്ദേഹം നിർവഹിച്ചു.
കർഷകർ വിയർപ്പൊഴുക്കി കാംപ്കോ ഉണ്ടാക്കുന്ന ഉത്പന്നങ്ങൾ തങ്ങളുടെ നാടായ ഗുജറാത്തിലെ ജനങ്ങളാണ് കൂടുതൽ ഉപയോഗിക്കുന്നത്. ഇതിന് കർഷകരെയും കാംപ്കോയെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആഘോഷപരിപാടിയുടെ ഭാഗമായി പുത്തൂർ നെഹ്റു നഗറിലുള്ള വിവേകാനന്ദ മൈതാനിയിൽ കൃഷിയന്ത്ര മേളയും സംഘടിപ്പിച്ചിരുന്നു. കേന്ദ്രകൃഷി സഹമന്ത്രി ശോഭ കലാജെയാണ് മേള ഉദ്ഘാടനം ചെയ്തത്. വിവേകാനന്ദ എഞ്ചിനീയറിംഗ് കോളേജ്, ധർമ്മസ്ഥല ആസ്ഥാനമായ അടക്ക ഗവേഷണ വികസന ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് യന്ത്രമേള. ഇതിന്റെ ഭാഗമായി സാധാരണക്കാർക്കായി കുറഞ്ഞ ചെലവിൽ വീടുണ്ടാക്കാൻ ഉപകരിക്കുന്ന സാങ്കേതിക വിദ്യ- സ്വപ്നഭവനപദ്ധതി- സന്ദർശകർക്ക് പരിചയപ്പെടുത്തി. വിവിധ മേഖലയിലെ വിദഗ്ദ്ധർ പങ്കെടുത്ത സെമിനാറുകളും ശിൽപശാലകളും കർഷകർക്ക് ഉപകാരപ്രദമായി.
ചടങ്ങിൽ കാംപ്‌കോ പ്രസിഡന്റ് എ. കിഷോർ കുമാർ കൊട്ഗി അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി ബസവ രാജ് ബൊമ്മയ് മുഖ്യാതിഥിയായിരുന്നു. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, കർണാടക മന്ത്രിമാരായ വി. സുനിൽകുമാർ, അരക ജ്ഞാന കേന്ദ്ര, എസ്.ടി സോമശേഖർ, എസ്. അനഗര, കോട്ട ശ്രീനിവാസ് പൂജാരി, മംഗലാപുരം എംപി നളിൽകുമാർ കട്ടീൽ,
കാംപ്‌കോ വൈസ് പ്രസിഡന്റ് കെ. ശങ്കരനാരായണ ഭട്ട്, മാനേജിംഗ് ഡയറക്ടർ എച്ച്.എം കൃഷ്ണകുമാർ, ഡയറക്ടർമാർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |