തിരുവനന്തപുരം: മാർച്ചിലെ സാമ്പത്തിക ബാദ്ധ്യത തീർക്കാൻ 12,000 കോടി രൂപ വേണ്ടിയിരിക്കെ കേന്ദ്രം അനുവദിച്ച ഉപാധികളോടെയുള്ള കടമെടുപ്പും അവതാളത്തിലായി. കെ.എസ്.ഇ.ബിയിലെ ഭരണാനുകൂല സംഘടനയുടെ എതിർപ്പാണ് പ്രശ്നമായത്!
ശമ്പളം,പെൻഷൻ എന്നിവയ്ക്ക് പുറമേ സാമ്പത്തിക വർഷാവസാനമായതിനാൽ പൊതുമരാമത്ത് കരാറുകാരുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ബില്ലുമാറൽ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്ക്കാണ് 12000 കോടി വേണ്ടത്. 5,033 കോടി വായ്പയെടുക്കാനാണ് കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുള്ളത്. ഇതിൽ 4,060 കോടിക്ക് സ്മാർട്ട് മീറ്റർ നടപ്പാക്കണമെന്ന ഉപാധിയുണ്ട്. എന്നാൽ, സ്മാർട്ട് മീറ്ററിൽ ഇടത് സംഘടനകൾ ഉടക്കിട്ടതോടെ കുരുക്ക് വീണു.
കേന്ദ്ര ഏജൻസിയായ ആർ.ഇ.സി.പി.ഡി.സി.എല്ലിനെ ഉപയോഗിച്ച് സ്മാർട്ട് മീറ്റർ നടപ്പാക്കുന്നത് സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കലെന്നാണ് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷന്റെയും ഓഫീസേഴ്സ് അസോസിയേഷന്റെയും ആക്ഷേപം.
വായ്പ സംസ്ഥാനത്തിന്റെ പൊതുആവശ്യമായതിനാൽ എതിർപ്പുകൾ അവഗണിച്ച് 37 ലക്ഷം ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ നൽകുന്നതിന് ജനുവരി 10ന് സർക്കാർ ഉത്തരവിറക്കി. അക്കാര്യം കേന്ദ്രത്തെയും അറിയിച്ചിരുന്നു. എന്നാൽ,കരാർ ഒപ്പുവയ്ക്കുന്നതിനെ സംഘടനകൾ ശക്തമായി പ്രതിരോധിച്ചതോടെ മുന്നോട്ടു പോകാനാവാത്ത സ്ഥിതിയായി. കേന്ദ്രം 4060 കോടിയുടെ വായ്പാനുമതി തടയുകയും ചെയ്തു.
പ്രശ്നം പരിഹരിക്കാൻ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ജനുവരി 25നും ഫെബ്രുവരി മൂന്നിനും സി.ഐ.ടി.യു നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. കേന്ദ്രസഹായം നഷ്ടപ്പെടാതെയും കടമെടുപ്പു പരിധിയെ ബാധിക്കാതെയും എങ്ങനെ പ്രതിസന്ധി മറികടക്കാമെന്ന് പഠിച്ച് ഈ മാസം 28നു മുമ്പ് റിപ്പോർട്ട് നൽകാൻ ഡിജിറ്റൽ സർവ്വകാലാശാല വി.സി അദ്ധ്യക്ഷനായി സമിതിയെ നിയോഗിച്ചിരിക്കുകയാണ്.
4060 കോടി സ്മാർട്ടിനോ?
4060 കോടി രൂപ കടമെടുക്കുന്നത് സ്മാർട്ട് മീറ്ററിന്റെ പേരിലാണെങ്കിലും മറ്റു ബാദ്ധ്യതകൾക്കു കൂടി തുക ഉപയോഗിക്കാനാണ് നീക്കം.
മാർച്ചിലെ
ബാദ്ധ്യതകൾ
2600 കോടി
മൂന്നു മാസത്തെ
ക്ഷേമ പെൻഷൻ
4800 കോടി
ശമ്പളവും പെൻഷനും
5600 കോടി
തദ്ദേശസ്ഥാപന ബില്ലുകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |