കൊച്ചി: ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്‌പന്ന കയറ്റുമതി കൊവിഡിന് മുമ്പത്തെക്കാളും മികച്ചനിലയിൽ. 2019-20ലെ 667.9 കോടി ഡോളറിൽ നിന്ന് 2020-21ൽ 595.7 കോടി ഡോളറിലേക്ക് കയറ്റുമതി വരുമാനം കുറഞ്ഞെങ്കിലും 2021-22ൽ 775.95 കോടി ഡോളറിലേക്ക് കുതിച്ചുയർന്നുവെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയം വ്യക്തമാക്കി.
മറീൻ പ്രോഡക്‌ട്‌സ് എക്‌സ്‌പോർട്സ് ഡെവലപ്‌മെന്റ് അതോറിറ്റിയിലൂടെ (എംപെഡ) സമുദ്രോത്‌പന്ന സംസ്കരണ, കയറ്റുമതിമേഖലകൾക്ക് മികച്ച അടിസ്ഥാനസൗകര്യം, പുത്തൻ സാങ്കേതികവിദ്യ എന്നിവ ലഭ്യമാക്കുന്നുണ്ടെന്ന് മന്ത്രാലയ അധികൃതർ പറഞ്ഞു. കൂടുതൽ നിക്ഷേപം ആകർഷിക്കുക, മൂല്യവർദ്ധന പ്രോത്സാഹിപ്പിക്കുക, തൊഴിലാളികളുടെ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുക എന്നിവയിലും ശ്രദ്ധയൂന്നുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
മുന്നോട്ടങ്ങനെ മുന്നോട്ട്
(കഴിഞ്ഞ 5 വർഷത്തെ കയറ്റുമതി - ലക്ഷം മെട്രിക് ടണ്ണിൽ)
2017-18 : 13.77
2018-19 : 13.92
2019-20 : 12.89
2020-21 : 11.49
2021-22 : 13.69
ചെമ്മീൻ സമ്മേളനവും
മീൻവിഭവ മേളയും
യൂറോപ്പ്യൻ വിപണിയിൽ സാന്നിദ്ധ്യം ശക്തമാക്കാനായി ജൂലായിൽ ജി20 രാജ്യങ്ങൾക്കായി എംപെഡ ഷ്രിംപ് കോൺഫറൻസ് നടത്തും. ഇന്ത്യൻ സമുദ്രോത്പന്നങ്ങളുടെ മൂന്നാമത്തെ വലിയവിപണിയാണ് യൂറോപ്പ്. ന്യൂഡൽഹിയിൽ ഈവർഷം ഫിഷ് ഫുഡ് ഫെസ്‌റ്റിവലും സംഘടിപ്പിക്കും.
604
ഇന്ത്യയിൽ 1975ൽ 133 സമുദ്രോത്പന്ന സംസ്കരണ കേന്ദ്രങ്ങളുണ്ടായിരുന്നത് 2022ൽ 604 ആയി ഉയർന്നു. 1,275 രജിസ്‌റ്റേഡ് കയറ്റുമതിക്കാരുമുണ്ട്.
75%
ഇന്ത്യയുടെ ചെമ്മീൻ (ഷ്രിംപ്) ഉത്‌പാദനം 10 ലക്ഷം മെട്രിക് ടൺ കടന്നു. ആഗോള ചെമ്മീൻ വ്യാപാരത്തിന്റെ 21 ശതമാനമാണിത്. ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി അളവിൽ 53 ശതമാനവും വരുമാനത്തിൽ 75 ശതമാനവും ചെമ്മീനിലാണ്.
വലിയവിപണി
അമേരിക്ക : 43.45%
ചൈന : 15.14%
യൂറോപ്പ് : 14.98%
തെക്ക്-കിഴക്കൻ ഏഷ്യ : 10.04%
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |