SignIn
Kerala Kaumudi Online
Thursday, 25 April 2024 5.05 PM IST

കഠാരിയയുടെ ഗവർണർ നിയമനം; രാജസ്ഥാനിൽ തർക്കമൊഴിവാക്കാനുള്ള നീക്കം

gulab

ന്യൂഡൽഹി: രാജസ്ഥാൻ നിയമസഭയിലെ പ്രതിപക്ഷ നേതാവായ ഗുലാബ് ചന്ദ് കഠാരിയയെ അസം ഗവർണറായി നിയമിച്ചത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബി.ജെ.പിയുടെ തന്ത്രപരമായ നീക്കമാണ്. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാൻ ഒരുപോലെ സാദ്ധ്യതയുള്ള ഗുലാബ് ചന്ദ് കഠാരിയയും വസുന്ധര രാജെയുമായുള്ള തർക്കം ബി.ജെ.പി മുന്നേ കണ്ടെന്നു വേണം അനുമാനിക്കാൻ.

ആർ.എസ്.എസിലൂടെ വന്ന് സംസ്ഥാനത്ത് ബി.ജെ.പിയെ ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച നേതാവാണ് 78കാരനായ കഠാരിയ. 1977ലാണ് ആദ്യമായി നിയമസഭയിലെത്തിയത്. 1993 മുതൽ എല്ലാ നിയമസഭാ തിരഞ്ഞെടുപ്പിലും ജയം. നിലവിൽ ഉദയ്പൂർ എം.എൽ.എയായ അദ്ദേഹം മുൻ ബി.ജെ.പി സർക്കാരിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്‌തു. ദക്ഷിണ രാജസ്ഥാനിലെ മേവാർ-വാഗഡ് മേഖലയിൽ ശക്തമായ സ്വാധീനം ഇദ്ദേഹത്തിനുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഗുജറാത്ത് അതിർത്തിയായ മേവാർ മേഖലയിലെ ബൻസ്വാര, ദുംഗർപൂർ, സിരോഹി ജില്ലകളിലുള്ള 40-50 സീറ്റുകളിൽ ഗോത്രവർഗം, രജപുത്രർ, ജൈനർ എന്നിവരുടെ വോട്ടുകൾ ബി.ജെ.പിക്ക് നിർണായകമാണ്.

കോഷിയാരിയുടെ രാജി ആഘോഷിച്ച് പ്രതിപക്ഷം

മഹാരാഷ്‌ട്രയിൽ ഭഗത് സിംഗ് കോഷിയാരി രാജിവയ്‌ക്കുകയും രമേശ് ബയസ് പുതിയ ഗവർണറാകുകയും ചെയ്‌തത് സ്വാഗതം ചെയ്‌ത് ശിവസേന. 2019ൽ മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഗവർണറായി നിയമിതനായ കോഷിയാരിയും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ അഗാഡി സർക്കാരും തമ്മിൽ ഏറ്റുമുട്ടൽ പതിവായിരുന്നു. ഛത്രപതി ശിവാജി പഴയകാല പ്രതീകമാണെന്ന അദ്ദേഹത്തിന്റെ പ്രസ്‌താവനയ്‌ക്കെതിരെയും ശിവസേന പ്രചാരണം നടത്തി.

ദേവേന്ദ്ര ഫഡ്‌നാവിസ്, ഉദ്ധവ് താക്കറെ, ഏക‌്‌നാഥ് ഷിൻഡെ എന്നീ മൂന്ന് മുഖ്യമന്ത്രിമാർക്ക് സത്യപ്രതിഞ്ജ ചൊല്ലിക്കൊടുത്ത ഗവർണർ എന്ന പ്രത്യേകതയുമുണ്ട് കോഷിയാരിക്ക്. വിശ്രമം ആവശ്യമായതിനാൽ തന്നെ തിരിച്ചു വിളിക്കണമെന്ന് കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ചിരുന്നു. വായനയിലും എഴുത്തിലും ഇനി മുഴുകണമെന്നും പറഞ്ഞു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായും രാജ്യസഭാ, ലോക്‌സഭാ എം.പിയായും പ്രവർത്തിച്ചിട്ടുള്ള കോഷിയാരി ബി.ജെ.പി വൈസ് പ്രസിഡന്റുമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.