ഇസ്ലാമാബാദ്: ഒരു വശത്ത് റഷ്യയിൽ നിന്ന് കുറഞ്ഞ വിലക്ക് എണ്ണ വാങ്ങാനുള്ള ശ്രമങ്ങൾ തുടരുന്ന പാകിസ്ഥാൻ മറുവശത്ത് യുക്രെയിന് തുടർച്ചയായി ആയുധങ്ങൾ നൽകി റഷ്യയെ പിന്നിൽ നിന്ന് കുത്താനുള്ള ശ്രമം നടത്തുന്നതായി റിപ്പോർട്ട്. കെസ്ട്രൽ എന്ന കമ്പനി വഴി ആഭ്യന്തരമായി നിർമ്മിച്ച ആയുധങ്ങൾ യുക്രെയിനും റഷ്യയ്ക്ക് ചുറ്റുമുള്ള മറ്റ് രാജ്യങ്ങളിലേക്കും പാകിസ്ഥാൻ രഹസ്യമായി വിതരണം ചെയ്യുന്നുണ്ടെന്ന് ഒരു അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
കെസ്ട്രലിന്റെ സി.ഇ.ഒ ആയ ലിയാഖത്ത് അലി ബെഗ് 2022 മേയിലും ജൂണിലും പോളണ്ട്, റൊമേനിയ, സ്ലോവാക്യ എന്നിവിടങ്ങൾ സന്ദർശിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. അതിനിടെ, ഇന്നലെ പുറത്തുവന്ന മറ്റൊരു റിപ്പോർട്ട് പ്രകാരം യുക്രെയിന് ഗ്രാഡ് മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറുകളിൽ ഉപയോഗിക്കാനുള്ള റോക്കറ്റുകൾ പാകിസ്ഥാൻ ജർമ്മനിയിലെ എംഡൻ തുറമുഖം വഴി നൽകുമെന്ന് അറിയുന്നു. 10,000ത്തിലേറെ റോക്കറ്റുകൾ ഈ മാസം ആദ്യം കറാച്ചി തുറമുഖത്ത് നിന്ന് പുറപ്പെട്ടതായും ബന്ധപ്പെട്ടവർ പറയുന്നു.
കഴിഞ്ഞ മാസം സർക്കാർ ഉടമസ്ഥതയിലുള്ള പാകിസ്ഥാൻ ഓർഡ്‌നൻസ് ഫാക്ടറീസിൽ നിന്ന് വെടിക്കോപ്പുകളടങ്ങുന്ന 46 കണ്ടെയ്നറുകൾ കറാച്ചി ആസ്ഥാനമായുള്ള ഒരു ഷിപ്പിംഗ് കമ്പനി കയറ്റി അയച്ചു. കൂടാതെ 50,000 സൈനിക സാമഗ്രികളുടെ മറ്റൊരു ഷിപ്പ്‌മെന്റും കറാച്ചി വഴി പുറപ്പെട്ടു. ഇവ പോളണ്ടിലെ ഗഡാൻസ്ക് തുറമുഖം വഴിയാണ് യുക്രെയിനിലെത്തുന്നതെന്ന് കരുതുന്നു.
യുക്രെയിനിലേക്കുള്ള ആയുധ വിതരണത്തിന് വിദേശരാജ്യങ്ങളിൽ പ്രവർത്തിക്കുന്ന പ്രതിരോധ വിതരണക്കാരെയും കോൺട്രാക്ടർമാരെയും പാകിസ്ഥാൻ ഉപയോഗിക്കുന്നതായും പറയുന്നു. ആയുധങ്ങൾക്ക് പകരമായി തങ്ങൾ ഉപയോഗിക്കുന്ന എം.ഐ - 17 ഹെലികോപ്റ്ററുകളുടെ ടി.വി 3 - 117 വി.എം എൻജിനുകൾ നവീകരിക്കാൻ പാകിസ്ഥാൻ യുക്രെയിന്റെ സഹായം തേടിയെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്നതിനിടെ റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ നേടിയെടുക്കുന്നതിനൊപ്പം യുക്രെയിന് ആയുധങ്ങൾ നൽകി പണം സമ്പാദിക്കുകയാണ് പാകിസ്ഥാന്റെ ലക്ഷ്യം. ഇന്ത്യക്ക് ലഭിച്ചതുപോലെ റഷ്യയിൽ നിന്ന് കുറഞ്ഞ വിലക്ക് എണ്ണ നേടിയെടുക്കാനുള്ള ചർച്ചകൾ തുടരുകയാണ്. അതേ സമയം, പാകിസ്ഥാനിൽ നിന്നുള്ള ആയുധ കൈമാറ്റങ്ങൾ റഷ്യ സൂഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |