തൃശൂർ: സംസ്ഥാനത്തെ അറുപത്തിനാലായിരത്തോളം അതിദരിദ്രരെ മുൻപന്തിയിലെത്തിക്കാൻ ക്ഷീരമേഖലയ്ക്ക് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട 140 വനിതകൾക്ക് പശു യൂണിറ്റ് പദ്ധതി നടപ്പാക്കും. തദ്ദേശ സ്ഥാപന ഫണ്ടിൽ നിന്ന് 130 കോടി ക്ഷീരമേഖലയുടെ വികസനത്തിന് നീക്കി വച്ചെന്നും അദ്ദേഹം പറഞ്ഞു. മണ്ണുത്തി വെറ്ററിനറി കോളേജിൽ സംസ്ഥാന ക്ഷീരസംഗമം പടവ് 2023 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാലിത്തീറ്റയുടെ ഗുണനിലവാരവും വിലനിയന്ത്രണവും ഉറപ്പാക്കാനുള്ള ആക്ടിന്റെ നടപടിക്രമം അന്തിമഘട്ടത്തിലാണ്. പാൽ പരിശോധന കാര്യക്ഷമമാക്കാൻ കോട്ടയം, ആലത്തൂർ, കാസർകോട് ലാബുകൾക്ക് കൂടുതൽ തുക വകയിരുത്തിയതുൾപ്പെടെ ക്ഷീരമേഖലയ്ക്ക് ബഡ്ജറ്റിൽ കൂടുതൽ പ്രാധാന്യം നൽകി. ദേശീയാംഗീകാരമുള്ള സംസ്ഥാന ഡെയറി ലാബിന്റെ പ്രവർത്തനം മെച്ചപ്പെടുത്തി. കേന്ദ്രസർക്കാർ സബ്‌സിഡി കുറച്ചതും നികുതി വർദ്ധിപ്പിച്ചതും മൂലം കാലിത്തീറ്റയുടെ വില കൂടുന്നത് ക്ഷീരമേഖലയ്ക്ക് പ്രതിസന്ധിയാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി ജെ.ചിഞ്ചുറാണി അദ്ധ്യക്ഷത വഹിച്ചു. മികച്ച ക്ഷീരസഹകാരി അവാർഡ് നേടിയ സജു.എ.എസ്, മികച്ച ക്ഷീര സംഘത്തിനുള്ള ഡോ.വർഗീസ് കുര്യൻ അവാർഡിനർഹരായ മാനന്തവാടി ക്ഷീരോത്പ്പാദക സംഘം, ഡിജിറ്റൽ ഇന്ത്യ അവാർഡ് നേടിയ ക്ഷീരവികസന വകുപ്പ് ഐ.ടി വിഭാഗം എന്നിവരെ ചടങ്ങിൽ ആദരിച്ചു. മാദ്ധ്യമ അവാർഡ് വിതരണം മന്ത്രിമാരായ കെ.രാജനും പി.പ്രസാദും നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |