തിരുവനന്തപുരം: ആലപ്പുഴ ചുങ്കത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകനടക്കം മൂന്നുപേർക്ക് വെട്ടേറ്റ സംഭവത്തിൽ ആർ.എസ്.എസിനേയും കേരളത്തിലെ മാദ്ധ്യമങളെയും വിമർശിച്ച് എ.എ റഹിം രംഗത്ത്. കല്യാണ പന്തലിലേക്ക് പോകേണ്ട ചെറുപ്പക്കാരനെയാണ് ആർ.എസ്.എസ് കുത്തിക്കൊല്ലാൻ ശ്രമിച്ചത്. നാലു നാൾ മുൻപ് വധുവിനുള്ള വിവാഹവസ്ത്രം വധുവിന്റെ വീട്ടിലെത്തിച്ചു മടങ്ങി വരുന്ന വഴിയിൽ വച്ചായിരുന്നു ആർ.എസ്.എസ് ആക്രമണമെന്നും ആത്മബലവും നല്ല ചികിത്സയും കൊണ്ടാണ് അവർ തിരിച്ച് വന്നതെന്നും റഹിം പറയുന്നു.
ഒരു ചാനലും ഒരു മിനുറ്റിൽ കൂടിയ വാർത്തയായി ഈ കൊടും ക്രൂരത റിപ്പോർട്ട് ചെയ്തില്ലെന്നും പ്രതിസ്ഥാനത്തു കമ്മ്യൂണിസ്റ്റ് ആയിരുന്നെങ്കിൽ വാർത്ത മാദ്ധ്യമങ്ങളിൽ ചർച്ചയാക്കിയേനേ എന്നും റഹിം ഫേസ്ബുക്കിൽ കുറിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
നാളെ സുനീറിന്റെ വിവാഹമായിരുന്നു.
'വിവാഹത്തലേന്ന്'സുനീറിനെ ഞാൻ കണ്ടത് ആലപ്പുഴ മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിനകത്ത് വച്ചായിരുന്നു. കുത്തേറ്റ് ആന്തരികാവയവങ്ങൾ പുറത്തു വന്നിരുന്നു,കരളിനും മുറിവേറ്റിട്ടുണ്ട്, അപകടനില തരണം ചെയ്ത് തുടങ്ങുന്നതേയുള്ളൂ...ഡോക്ടർമാർ പറഞ്ഞു.
നാലു നാൾ മുൻപ് വധുവിനുള്ള വിവാഹവസ്ത്രം വധുവിന്റെ വീട്ടിലെത്തിച്ചു മടങ്ങി വരുന്ന വഴിയിൽ വച്ചായിരുന്നു ആർഎസ്എസ് ആക്രമണം.
മാരകമായ പരിക്ക്.ആത്മബലവും നല്ല ചികിത്സയും കൊണ്ടാണ് സഖാവ് ഇന്ന് ജീവിതത്തിലേയ്ക്ക് തിരിച്ചു വരുന്നത്.
സുനീറിനു മുൻപ് അതുവഴി വന്ന ഷബീർഖാനെയും അവർ വെട്ടിപ്പരിക്കേൽപിച്ചു. സുനീർ ആയിരിക്കുമെന്ന് കരുതിയാണ് ഷബീറിനെ ആക്രമിച്ചത്. ഷബീറിനെയും സന്ദർശിച്ചു.
കല്യാണ പന്തലിലേക്ക് പോകേണ്ട ചെറുപ്പക്കാരനെ കുത്തിക്കൊല്ലാൻ തീരുമാനിച്ച ആർഎസ്എസ് ക്രൂരത,അതുവഴി വന്ന ഒന്നുമറിയാത്ത മറ്റൊരാൾ കൂടി ആക്രമിക്കപ്പെട്ട സംഭവം,
'കണ്ണുനനയിക്കുന്ന വാർത്ത'യായി,അർഹിക്കുന്ന പ്രാധാന്യത്തോടെ
ഒരു പത്രവും എഴുതിയില്ല.
ഒരു ചാനലും ഒരു മിനുറ്റിൽ കൂടിയ വാർത്തയായി ഈ കൊടും ക്രൂരത റിപ്പോർട്ട് ചെയ്തില്ല.
പ്രതിസ്ഥാനത്തു കമ്മ്യൂണിസ്റ്റ് ആയിരുന്നെങ്കിൽ....
മെഡിക്കൽ കോളേജ് പരിസരം
മാധ്യമങ്ങളാൽ നിറഞ്ഞേനെ,
രാത്രിചർച്ചകളിൽ അവതാരകരുടെ നീതിബോധം ആളിക്കത്തിയേനെ...
ശ്രീ സി ആർ നീലകണ്ഠനും,
എൻപി ചേക്കുട്ടിയും, അഡ്വ ജയശങ്കറും ഉൾപ്പെടെയുള്ളവരുടെ ആത്മരോഷത്തിന്റെ ചൂടിൽ തണുത്തുറഞ്ഞ സ്റ്റുഡിയോ റൂമുകൾ സൂര്യാതപമേറ്റ് പിടഞ്ഞേനെ.
കരഞ്ഞു തളർന്ന വധുവിന്റെ മുഖവുമായി മനോരമയും മാതൃഭൂമിയും പുറത്തിറങ്ങിയേനെ....
നാളെ, (വിവാഹം നിശ്ചയിച്ചിരുന്ന ദിവസം)
കല്യാണ മണ്ഡപത്തിൽ നിന്നും ദൃശ്യ മാധ്യമങ്ങൾ പ്രത്യേക പരിപാടികൾ സംപ്രേക്ഷണം ചെയ്തേനെ.
ഇത്രയും ക്രൂരമായ അക്രമത്തിലേക്ക് നയിക്കാവുന്ന ഒരു സംഭവവും ആലപ്പുഴയിൽ ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് ദിവസം നടന്ന ചെറിയ കശപിശ മാത്രമായിരുന്നു കാരണം. പക്ഷേ ആർഎസ്എസ്,ഡിവൈഎഫ്ഐ പ്രവർത്തകന്റെ ജീവനെടുക്കാനാണ് തീരുമാനിച്ചത്.
എന്തു കൊണ്ട് ഈ ആർഎസ്എസ് ഭീകരത വേണ്ടത്ര പ്രാധാന്യത്തോടെ വിചാരണ ചെയ്യപ്പെട്ടില്ല??
ഉത്തരം ലളിതമാണ്,
ഇവിടെ,ഇരയുടെ സ്ഥാനത്തായിരുന്നു ഇടതുപക്ഷക്കാർ.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു രണ്ടു ഡിവൈഎഫ്ഐ പ്രവത്തകരെ കോൺഗ്രസ്സ് ക്രിമിനലുകൾ ആക്രമിച്ചു.ഇരുവരെയും ഞാൻ സന്ദർശിച്ചതാണ്.ഗുരുതരമായ പരിക്കായിരുന്നു ഇരുവർക്കും.അവിടെയും ഏകപക്ഷീയമായ അക്രമം. കാര്യമായ മാധ്യമ വിചാരണകൾ ഉണ്ടായില്ല.
നിങ്ങളുടെ സമാധാന സുവിശേഷങ്ങൾക്ക് പ്രേരണ മാർക്സിസ്റ്റ് വിരുദ്ധത മാത്രമാണ്.അക്രമത്തെയല്ല,ഇടതുപക്ഷത്തെയാണ് നിങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുന്നത്.
അതുകൊണ്ടാണ് നിങ്ങളുടെ വിചാരണകൾ സെലക്ടീവ് ആകുന്നതും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |