കൊല്ലം : എൻജിനീയറിംഗ് ഐ.ടി ബിരുദധാരികളായ യുവാക്കളുടെ സംരംഭ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ പദ്ധതിയുമായി ജില്ലാപഞ്ചായത്ത്. അടുത്ത സാമ്പത്തിക വർഷം ജില്ലയിൽ നൂറ് സ്റ്റാർട്ട് അപ്പുകൾ തുടങ്ങാൻ ജില്ലാപഞ്ചായത്ത് സാമ്പത്തിക സഹായം നൽകും.
വിജയിക്കുമെന്ന് ഉറപ്പുള്ള വ്യവസായ സംരംഭങ്ങൾ മനസിലുള്ള ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കുകയാണ് ജില്ലാപഞ്ചായത്തിന്റെ ലക്ഷ്യം. ജില്ലാവ്യവസായ കേന്ദ്രമായിരിക്കും പദ്ധതിയുടെ നോഡൽ ഏജൻസി. പദ്ധതിയുടെ വിശദ വിവരങ്ങൾ സഹിതം അപേക്ഷ നൽകണം. ആദ്യഘട്ട ഒരുക്കങ്ങൾ പൂർത്തിയാകുമ്പോൾ ജില്ലാവ്യവസായ കേന്ദ്രം സ്ഥലപരിശോധന നടത്തി സംരംഭത്തിന്റെ സാദ്ധ്യതകൾ വിലയിരുത്തി പത്ത് ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകും. ഇതിൽ സംരംഭത്തിന്റെ സ്വഭാവമനുസരിച്ച് 40 മുതൽ 75 ശതമാനം തുക വരെ സബ്സിഡി അനുവദിക്കും. ബാക്കി തുക നിശ്ചിത കാലയളവിൽ തിരിച്ചടയ്ക്കണം. ഒന്നിലധികം പേർ ചേർന്ന് നടത്തുന്ന സംരംഭങ്ങൾക്കായിരിക്കും കൂടുതൽ തുക സബ്സിഡി അനുവദിക്കുക. സംരംഭത്തിന്റെ മുന്നോട്ടുപോക്കിന് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ പിന്തുണയും പദ്ധതിയുടെ ഭാഗമായി ഉറപ്പാക്കും.
സ്റ്റാർട്ട്അപ്പുകൾക്ക് സഹായം നൽകുന്ന ജില്ലാ പഞ്ചായത്തിന്റെ പൈലറ്റ് പദ്ധതി വിജയകരമായിരുന്നു. അതുകൊണ്ടാണ് വരുന്ന വർഷം കൂടുതൽ സംരംഭകർക്ക് സഹായം നൽകുന്നത്. പദ്ധതിക്കായി പത്ത് കോടി രൂപയെങ്കിലും നീക്കിവയ്ക്കാനാണ് ആലോചന.
ചെറുകിട സംരംഭങ്ങളിൽ വർദ്ധന
സംസ്ഥാനത്തും ജില്ലയിലും ചെറുകിട സംരംഭങ്ങളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. 2020-21ൽ 745 ചെറുകിട സംരംഭങ്ങളാണ് ജില്ലയിൽ പുതുതായി തുടങ്ങിയത്. എന്നാൽ, കഴിഞ്ഞ സാമ്പത്തിക വർഷം 1412 പുതിയ സംരംഭങ്ങൾ പിറന്നു. തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട്, പാലക്കാട് ജില്ലകൾ കഴിഞ്ഞാൽ കഴിഞ്ഞ വർഷം കൂടുതൽ ചെറുകിട സംരംഭങ്ങളുണ്ടായത് കൊല്ലത്താണ്. ഇതിൽ പകുതിയോളം ചെറുപ്പക്കാരുടേതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |