പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥരുടെ കൂട്ട അവധിയിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ലാന്റ് റവന്യൂ കമ്മീഷണർക്ക് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ റിപ്പോർട്ട് നൽകി. 63 പേരുള്ള ഓഫീസിൽ കഴിഞ്ഞ വെള്ളിയാഴ്ച 25 പേർ മാത്രമാണ് ജോലിക്കെത്തിയത്. അവധിയെടുത്തും അല്ലാതെയും ജോലിയിൽ നിന്ന് വിട്ടുനിന്നവരിൽ 19 പേർ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ മൂന്നാറിലേക്ക് പോയി. മറ്റുള്ളവർ ഫീൽഡ് ഡ്യൂട്ടിക്ക് പോയെന്നാണ് അറിയിച്ചത്. ജീവനക്കാർ കൂട്ട അവധിയെടുത്തത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഇത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ഇന്നലെ രാത്രിയാണ് കളക്ടർ റിപ്പോർട്ട് സമർപ്പിച്ചത്.
ഓഫീസിലെത്തിയ കെ യു ജനീഷ് കുമാർ എംഎൽഎ അറ്റൻഡൻസ് റജിസ്റ്റർ പരിശോധിച്ചതും എഡിഎമ്മിന്റെയും ഡപ്യൂട്ടി തഹസിൽദാരുടേയും പ്രതികരണങ്ങളും സിപിഎം-സിപിഐ പോരിന് കാരണമായി. അഞ്ച് ദിവസത്തിനുള്ളിൽ നടപടിയുണ്ടാകുമെന്ന് വകുപ്പ് മന്ത്രി കെ രാജനും പ്രഖ്യാപിച്ചിരുന്നു. ക്വാറി ഉടമയുടെ സഹായത്തോടെയായിരുന്നു വിനോദയാത്രയെന്ന എംഎൽഎയുടെ ആരോപണം ജീവനക്കാർ നിഷേധിച്ചിരുന്നു. എംഎൽഎയുടെ നേതൃത്വത്തിൽ നടന്നത് നാടകമാണെന്ന ഡെപ്യൂട്ടി തഹസിൽദാരുടെ വാട്സാപ് പരാമർശവും എംഎൽഎയെ ചൊടിപ്പിച്ചിരുന്നു.
സംഭവത്തിൽ ജീവനക്കാരെ കളക്ടറേറ്റിലേക്ക് വിളിച്ച് വരുത്തിയാണു മൊഴിയെടുത്തത്. രേഖാമൂലം അവധിക്ക് അപേക്ഷ നൽകിയാണ് ജോലിയിൽ നിന്ന് വിട്ടുനിന്നതെന്നും ഓഫീസിന്റെ പ്രവർത്തനം തടസമില്ലാത്ത രീതിയിൽ പ്രവർത്തിക്കാൻ ആവശ്യമുള്ളവർ അന്ന് ജോലിയിൽ ഉണ്ടായിരുന്നുവെന്നുമാണ് ജീവനക്കാർ മൊഴി നൽകിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |