പത്തനംതിട്ട : തിരുവല്ലയിൽ മത്സരിക്കാൻ പി.ജെ.കുര്യൻ എടുത്ത തീരുമാനമാണ് ജില്ലയിൽ കോൺഗ്രസിന്റെ പതനത്തിന് കാരണമെന്ന് മുൻ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്. ഡി.സി.സി ഒാഫീസിലെ കതക് ചവിട്ടിത്തുറന്നതിന് സസ്പെൻഷനിൽ കഴിയുന്ന ബാബുജോർജ് വാർത്താസമ്മേളനത്തിൽ കുര്യനെതിരെ പൊട്ടിത്തെറിക്കുകയായിരുന്നു. നാൽപത് വർഷം എം.പി ആയിരുന്നയാൾ വീണ്ടും അധികാരത്തിന് ശ്രമിച്ചു. ഇത്രയും കാലം വിവിധ സ്ഥാനങ്ങൾ വഹിച്ച ഞാൻ നിയമസഭാ സീറ്റിൽ മത്സരിച്ചാൽ ജയിച്ചേനെ. എന്നാൽ എനിക്കുവേണ്ടി സംസാരിക്കാൻ ഗോഡ്ഫാദറില്ലായെന്ന് മനസിലാക്കാൻ ഒരുപാട് താമസിച്ചു. ആറൻമുള ചോദിച്ചപ്പോൾ നീ ഓർത്തഡോക്സാ അവിടെ നിന്നാൽ ജയിക്കില്ലെന്ന് പി.ജെ.കുര്യനാണ് പറഞ്ഞത്.
ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ ഇക്കാര്യങ്ങളൊന്നും സംസാരിക്കാൻ ഒരിക്കലും പി.ജെ.കുര്യനും പഴകുളം മധുവും സമ്മതിച്ചിട്ടില്ലായെന്നും ബാബുജോർജ് പറഞ്ഞു. ബാബു ജോർജിന് എതിരായ നടപടിയെ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം പി.ജെ.കുര്യൻ ന്യായികരിച്ചിരുന്നു.
പണം വാങ്ങിയിട്ടുണ്ടെന്ന് തെളിയിച്ചാൽ
പൊതുപ്രവർത്തനം നിറുത്തും
സാമ്പത്തിക ആരോപണം ഉന്നയിക്കുന്നവർ അതിൽ നിന്നെല്ലാം മോചിതരായിരിക്കണം. സാമ്പത്തിക ആരോപണങ്ങൾ രാഷ്ട്രീയ രംഗത്ത് സാധാരണമാണ്. പക്ഷെ മുതിർന്ന നേതാവ് ഇങ്ങനെ ഒരു ആരോപണം പറയുമ്പോൾ 52 വർഷം രാഷ്ട്രീയ രംഗത്ത് പ്രവർത്തിച്ച എന്നെ പോലെ ഒരാളെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുക മാത്രമല്ല, കുരുക്കുമുറുക്കി പുറത്താക്കാനുള്ള നീക്കംകൂടിയാണെന്നും ബാബു ജോർജ് പറഞ്ഞു.
ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്ന രീതിയിൽ സ്ഥാനാർത്ഥികളുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്നാണ് ആരോപണം. ഞാൻ നിഷേധിക്കുന്നില്ല. പക്ഷെ ഒരു തിരുത്തുണ്ട്. സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന കമ്മിറ്റി കാലാകാലങ്ങളായി പ്രസിഡന്റുമാർക്ക് കെ.പി.സി.സിയിൽ നിന്ന് വരുന്ന സർക്കുലർ പ്രകാരം രൂപ നൽകാറുണ്ട്. മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുഖേനയാണ് ഈ പിരിവ് നടക്കുന്നത്. മുൻ ഡി.സി.സി പ്രസിഡന്റുമാരും ഇതുപോലെ ഫണ്ട് നൽകിയിട്ടുണ്ട്. ഇത് പാർട്ടി പത്രത്തിലേക്കും ഡി.സി.സി ജീവനക്കാർക്കും മറ്റ് ചെലവുകൾക്കുമാണ് നൽകുന്നത്. പാവപ്പെട്ട പഞ്ചായത്ത് മെമ്പറിന്റെ കയ്യിൽ നിന്ന് തുക വാങ്ങി ജീവിക്കേണ്ട ആവശ്യമില്ലെന്നും ബാബു ജോർജ് പറഞ്ഞു.
ഡി.സി.സി പ്രസിഡന്റുമാർക്ക് സമാധാനമില്ല
ജില്ലയിലെ ഡി.സി.സി പ്രസിഡന്റുമാരെ മനസമാധാനത്തോടെ ഇരിക്കാൻ പി.ജെ.കുര്യൻ സമ്മതിച്ചിട്ടില്ല. പീലിപ്പോസ് തോമസ് കരുത്തനായ നേതാവായിരുന്നു. അദ്ദേഹത്തെ ഓടിച്ചത് പി.ജെ.കുര്യൻ ആണ്. എം.സി ചെറിയാനും ശിവദാസൻ നായരുമായും മോഹൻ രാജുമായും തർക്കം. ഒരുപാട് പേർ ഇദ്ദേഹത്തിന്റെ സമ്മർദ്ദം കാരണം പാർട്ടിയിൽ നിന്ന് രാജിവയ്ക്കേണ്ടി വന്നിട്ടുണ്ട്. തിരുവല്ല ഈസ്റ്റ് കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റായിരുന്ന അഡ്വ.ജയവർമ്മയെ ഒഴിവാക്കാനും പി.ജെ.കുര്യൻ നിർബന്ധം പിടിച്ചു. കെ.പി.സി.സിയുടെ തീരുമാനം മറച്ചുവച്ചാണ് ജയവർമ്മയെ നീക്കാൻ ശ്രമം നടത്തിയത്. മരണം വരെ പി.ജെ.കുര്യനുമായി ഒരു സഖ്യത്തിനുമുണ്ടാകില്ലെന്നും ബാബു ജോർജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |