#കടത്തിയത് വീട്ടുപകരണങ്ങളും മറ്റും# നഷ്ടം നിശ്ചയിക്കാനായില്ല
# മൂന്ന് മുൻ ഉദ്യോഗസ്ഥർക്ക് നോട്ടീസ്
തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഓഫീസിലെ വീട്ടുപകരണങ്ങൾ ഉൾപ്പെടെ പഴയ സാധനങ്ങളിൽ ചിലത് ലേലത്തിന്റെ മറവിൽ മുൻ ഉദ്യോഗസ്ഥർ കടത്തിയതായി വിജിലൻസ് കണ്ടെത്തി. കമ്മിഷനിൽ ഓഫീസ് സൂപ്രണ്ട്, സെക്രട്ടറി, സെക്‌ഷൻ ഓഫീസർ തസ്തികകളിൽ ഡെപ്യൂട്ടേഷനിൽ പ്രവർത്തിച്ചിരുന്ന മൂന്ന് പേർക്ക് നിയമ, പൊതുഭരണ വകുപ്പുകൾ കാരണം കാണിക്കൽ നോട്ടീസ് നൽകി.
നോട്ടീസ് ലഭിച്ചവരിൽ സൂപ്രണ്ട്, സെക്രട്ടറി പദവികളിലിരുന്നവർ സർവീസിൽ നിന്ന് വിരമിച്ചു.സെക്‌ഷൻ ഓഫീസറായിരുന്നയാൾ നിയമവകുപ്പിൽ നിലവിൽ ഡെപ്യൂട്ടി സെക്രട്ടറിയാണ്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ വകുപ്പ് തല നടപടിക്കും ,കമ്മിഷൻ ഓഫീസിൽ ആഭ്യന്തര ഓഡിറ്റിംഗിനും വിജിലൻസ് ശുപാർശ ചെയ്തു.കടത്തിയ സാധനങ്ങളുടെ നഷ്ടം നിശ്ചയിക്കാനായിട്ടില്ല.
2013- 16 കാലയളവിലാണ് ലേല തിരിമറി നടന്നത്.. കമ്മിഷനിലെ മുൻ അംഗങ്ങൾ ഉപയോഗിച്ചിരുന്ന സാധനങ്ങളും കടത്തിയതിൽപ്പെടും. ഏതാനും സാധനങ്ങൾ ചിലർക്ക് വിറ്റ് 22,000 രൂപ കമ്മിഷൻ അക്കൗണ്ടിലേക്ക് വകയിരുത്തി. .സാധനങ്ങൾ സ്വകാര്യവ്യക്തികൾക്ക് മറിച്ചുവിറ്റെന്ന സംശയത്തിൽ, കമ്മിഷൻ ആക്ടിംഗ് ചെയർമാൻ ഇ-മെയിലിലൂടെ നൽകിയ പരാതിയിലായിരുന്നു വിജിലൻസ് അന്വേഷണം.
കമ്മിഷൻ സ്റ്റോർ റൂമിൽ കെട്ടിക്കിടക്കുന്നതും ഉപയോഗശൂന്യവുമായ സാധനസാമഗ്രികൾ ഒഴിപ്പിക്കണമെന്ന 2015ലെ ഓഡിറ്റ് റിപ്പോർട്ടിലെ നിർദ്ദേശപ്രകാരമായിരുന്നു ടെൻഡർ നടപടികളില്ലാതെയുള്ള ലേലം. ലേലത്തിൽ പങ്കെടുത്തവരുടെ വിശദാംശങ്ങളടങ്ങിയ മിനിറ്റ്സിൽ അവരുടെ കൈയൊപ്പില്ല.
ലേലത്തിൽ പങ്കെടുത്തവരുടെ മൊഴിയെടുത്തതിൽ നാസറുദ്ദീൻ 11500 രൂപയ്ക്ക് ഉപയോഗശൂന്യമായ സാധനങ്ങളും ടയറും, സന്തോഷ് 500 രൂപയ്ക്ക് 5 പഴയ ടയറുകളും ആകാശ് 500 രൂപയ്ക്ക് കേടായ വാഷിംഗ് മെഷിനും കൈപ്പറ്റിയതായി വെളിപ്പെടുത്തി.. ഫയലുകൾ പരിശോധിച്ചതിൽ 4000 രൂപയ്ക്ക് അറ്റകുറ്റപ്പണി ചെയ്ത ലാപ്ടോപ്പ് രൺദീപിനും, പഴയ ഫ്രിഡ്ജും രണ്ട് കസേരകളും 5000 രൂപയ്ക്ക് മനുവിനും 500 രൂപയ്ക്ക് ഒരു കസേര സുജിത്തിനും നൽകിയെന്ന് കണ്ടെത്തി. ടയർ വാങ്ങിയ സന്തോഷ് അടച്ച 500 രൂപയുടെ കണക്കില്ലായിരുന്നു. സന്തോഷ് തുകയടച്ചതായി എഴുതിച്ചേർത്തു. ലേലനടപടികൾക്ക് വിധേയമാക്കാത്ത കുറച്ച് സാധനങ്ങൾ കമ്മിഷൻ ഉദ്യോഗസ്തർ ചാക്കുകളിലാക്കി പിക്കപ്പ് ഓട്ടോയിൽ കയറ്റിക്കൊണ്ട് പോയതായി സാധനങ്ങൾ വാങ്ങാനെത്തിയവർ മൊഴി നൽകി.
വിവിധ കാലയളവുകളിൽ കമ്മിഷൻ ഓഫീസിലേക്കും അംഗങ്ങളുടെ വസതികളിലേക്കും സ്റ്റേഷനറി, ഫർണിച്ചർ, ഗൃഹോപകരണങ്ങൾ എന്നിവ വാങ്ങിയ സമയത്തെ ബില്ലുകളോ രസീതുകളോ ഇല്ല. തുകയും രേഖപ്പെടുത്തിയിട്ടില്ല. പൊതുമരാമത്ത് വിദഗ്ദ്ധൻ സാധനങ്ങളുടെ മൂല്യം നിശ്ചയിച്ചിട്ടുമില്ല.
ക്രമക്കേടുകൾ
1. ലേലനടപടികൾ ടെൻഡർ വിളിക്കാതെയും നടപടിക്രമങ്ങൾ പാലിക്കാതെയും.
2. സാധനങ്ങളുടെ അടിസ്ഥാനവില കണക്കാക്കി നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചില്ല.
3. ലേലത്തിലൂടെ വിൽക്കാൻ വച്ചതിൽ ഒരു ഭാഗം ജീവനക്കാർ കൈക്കലാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |