ജനുവരിയിൽ ഇടിവ് 76%
കൊച്ചി: ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതി ജനുവരിയിൽ 76 ശതമാനം ഇടിഞ്ഞ് 32 മാസത്തെ താഴ്‌ചയിലെത്തി. ആഗോള, ആഭ്യന്തരവിലകൾ കഴിഞ്ഞമാസം പുത്തൻ ഉയരത്തിലെത്തുകയും ഡിമാൻഡിനെ ബാധിക്കുകയും ചെയ്‌തതാണ് കാരണം.
ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം സ്വർണം ഉപയോഗിക്കുന്ന രാജ്യമായ ഇന്ത്യ ജനുവരിയിൽ ഇറക്കുമതി ചെയ്‌തത് 11 ടണ്ണാണ്. 2022 ജനുവരിയിൽ 45 ടണ്ണായിരുന്നു. ഇറക്കുമതി മൂല്യം 238 കോടി ഡോളറിൽ നിന്ന് 69.7 കോടി ഡോളറിലേക്കും കുറഞ്ഞു.
വിലവർദ്ധനയെത്തുടർന്ന് ഉപഭോക്താക്കളും ജുവലറിക്കാരും വാങ്ങൽ കുറയ്ക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്‌തത് ഇറക്കുമതി താഴാനിടയാക്കിയെന്ന് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.
തീരുവ കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചു...
ബഡ്‌ജറ്റിൽ കേന്ദ്രം ഇറക്കുമതിത്തീരുവ കുറച്ചേക്കുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞമാസം ഒട്ടേറെ ജുവലറിക്കാർ ഇറക്കുമതിയിൽ നിന്ന് വിട്ട് നിന്നു. ഇത് ഇറക്കുമതി കുറയാനിടയാക്കി. എന്നാൽ ഇറക്കുമതി കേന്ദ്രം കുറച്ചില്ല. 12.5 ശതമാനമാണ് ഇറക്കുമതിത്തീരുവ.
വിലവർദ്ധനയും ഇറക്കുമതിയെ ബാധിച്ചു. കഴിഞ്ഞമാസം രാജ്യാന്തര സ്വർണവില ഔൺസിന് 1,800 ഡോളർ നിരക്കിൽ നിന്ന് 1,950 ഡോളറിലേക്ക് ഉയർന്നിരുന്നു. ദേശീയതലത്തിൽ വില 10 ഗ്രാമിന് റെക്കാഡ് ഉയരമായ 57,270 രൂപയിലുമെത്തി. കേരളത്തിലും പവൻവില 42,000 രൂപ കടന്നിരുന്നു.
സ്വർണം ഇറക്കുമതി കുറയുന്നത് ഇന്ത്യയുടെ വ്യാപാരക്കമ്മി താഴാൻ സഹായിക്കുമെന്ന നേട്ടമുണ്ട്. ഡോളറിന് ഡിമാൻഡ് കുറയുമെന്നതിനാൽ രൂപയ്ക്കും സ്വർണ ഇറക്കുമതിയിലെ വീഴ്ച നേട്ടമാണ്.
വിലകുറഞ്ഞു, വിപണിയിൽ ഉണർവ്
റെക്കാഡ് ഉയരത്തിൽ നിന്ന് സ്വർണവില താഴേക്കിറങ്ങിയതോടെ വിപണിയിൽ ഉണർവുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ഈമാസം രണ്ടിന് പവൻവില 42,880 രൂപയായിരുന്നു. ഇന്നലെ 41,440 രൂപ. ഗ്രാംവില 5,360 രൂപയിൽ നിന്ന് 5,180 രൂപയിലെത്തി. ഇക്കാലയളവിൽ പവന് കുറഞ്ഞത് 1,440 രൂപയും ഗ്രാമിന് 180 രൂപയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |