അരിമ്പൂർ: വില്ലേജ് ഓഫീസിൽ നിന്നുള്ള ഓൺലൈൻ സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ച് നൽകിയതിന് സ്വകാര്യ ജനസേവന കേന്ദ്രം ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. അരിമ്പൂർ എൻ.ഐ.ഡി റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ ജനസേവന കേന്ദ്രം ഉടമ കാരമുക്ക് ദേശിഹരീഷ് (34) ആണ് അറസ്റ്റിലായത്. നേരത്തെ മനക്കൊടിയിൽ താമസിച്ചിരുന്ന കൊട്ടേക്കാട് സ്വദേശിയായ 83 കാരിയായ വയോധികക്കാണ് സ്വകാര്യ ജനസേവന കേന്ദ്രം വ്യാജ വരുമാന സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയത്. പെൻഷന് വേണ്ടി അക്ഷയ കേന്ദ്രമാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവർ സ്വകാര്യ ജനസേവന കേന്ദ്രത്തെ സമീപിച്ചത്. തുടർന്ന് ഇവിടെ നിന്നും ലഭിച്ച വരുമാന സർട്ടിഫിക്കറ്റ് പെൻഷന്റെ ആവശ്യത്തിന് വേണ്ടി അരിമ്പൂർ പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കുകയും ചെയ്തു. പഞ്ചായത്തിൽ നടത്തിയ പരിശോധനയിലാണ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്. അരിമ്പൂരിലെ അംഗൻവാടി ജീവനക്കാരിക്ക് 2022 നവംബറിൽ നൽകിയ വരുമാന സർട്ടിഫിക്കറ്റാണ് കമ്പ്യൂട്ടർ ഉപയോഗിച്ച് തിരുത്തി 83 കാരിയായ വയോധികയ്ക്ക് നൽകിയതെന്ന് പരിശോധനയിൽ കണ്ടെത്തി. സംഭവത്തിൽ അരിമ്പൂർ പഞ്ചായത്ത് സെക്രട്ടറി പരയ്ക്കാട് വില്ലേജ് ഓഫീസർക്ക് രേഖാമൂലം പരാതി നൽകിയതോടെ വില്ലേജ് ഓഫീസർ അന്തിക്കാട് പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് കേസെടുത്ത അന്തിക്കാട് പൊലീസ് ജനസേവന കേന്ദ്രത്തിലെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌കും പ്രിന്റ് ചെയ്യാൻ ഉപയോഗിച്ച പ്രിന്ററും കസ്റ്റഡിയിലെടുക്കുകയും ഉടമയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്തിക്കാട് എസ്.എച്ച്.ഒ: പി.കെ. ദാസ് എസ്.ഐമാരായ എ. ഹബീബ്, സി. ഐശ്വര്യ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമച്ചതിന് സെക്്ഷൻ 465, 468, 471 വകുപ്പ് പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |