ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള വരുമാനത്തിന് ബി.ബി.സി കൃത്യമായി നികുതി അടച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിൽ മുംബയ്, ഡൽഹി ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതായി ആദായ
നികുതി വകുപ്പ് അറിയിച്ചു.
ബി.ബി.സി ഇന്ത്യയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട നിരവധി തെളിവുകൾ ശേഖരിച്ചെന്നും ആവശ്യമെങ്കിൽ ഇനിയും പരിശോധന നടത്തുമെന്നും മൂന്നു ദിവസം നീണ്ട പരിശോധനയ്‌ക്കു ശേഷം കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് പത്രക്കുറിപ്പിൽ പറഞ്ഞു.ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റ് വിവിധ ഇന്ത്യൻ ഭാഷകളിലുമുള്ള വാർത്താ ചാനലുകൾ അടക്കം വിവിധ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ വരുമാനവും ലാഭവും ഇന്ത്യയിലെ ആകെ പ്രവർത്തനങ്ങളുടെ കണക്കുമായി പൊരുത്തപ്പെടുന്നില്ല. ഇന്ത്യയിൽ ചാനലിനായി പ്രത്യേകമായി റിക്രൂട്ട് ചെയ്‌ത ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തിയതിനും വിദേശ നികുതി ചട്ടപ്രകാരം നികുതി ഈടാക്കാൻ വ്യവസ്ഥയുണ്ട്.
സഹോദര സ്ഥാപനങ്ങൾക്കിടയിലെ സേവനങ്ങളുമായി ബന്ധപ്പെട്ട ട്രാൻസ്‌ഫർ പ്രൈസിംഗ് രേഖകളിൽ നിരവധി പൊരുത്തക്കേടുകൾ കണ്ടെത്തിയെന്നും ആദായ നികുതി വകുപ്പ് ചൂണ്ടിക്കാട്ടി. മൂന്നു ദിവസത്തിനിടെ ശേഖരിച്ച ജീവനക്കാരുടെ മൊഴി, ഡിജിറ്റൽ തെളിവുകൾ, രേഖകൾ എന്നിവ സൂക്ഷ്‌മ പരിശോധനയ്‌ക്ക് വിധേയമാക്കും. അക്കൗണ്ട്‌സ് വിഭാഗത്തിലെ ജീവനക്കാരിൽ നിന്ന് മാത്രമാണ് വിവരങ്ങൾ ശേഖരിച്ചത്. ടിവി ചാനലിന്റെ പ്രവർത്തനം സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കി.എന്നാൽ ജീവനക്കാർക്ക് സുദീർഘമായ ചോദ്യം ചെയ്യലിനെ നേരിടേണ്ടി വന്നുവെന്നും,. ഓഫീസ് പ്രവർത്തനം സാധാരണ നിലയിലായെന്നും ബി.ബി.സി അറിയിച്ചു. രണ്ടിടങ്ങളിൽ ചൊവ്വാഴ്‌ച രാവിലെ തുടങ്ങിയ പരിശോധന വ്യാഴാഴ്‌ച രാത്രിയാണ് അവസാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |