തിരുവനന്തപുരം: ചങ്ങമ്പുഴയും ഒ.എൻ.വിയും നടൻ മധുവുമൊക്കെ പഠിച്ചിറങ്ങിയ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഭാഷാ ബ്ലോക്കിൽ വിദ്യാർത്ഥികൾക്ക് മനസ്സമാധാനത്തോടെ പഠിക്കാനാവുന്നില്ല. 189 വർഷം പഴക്കമുള്ള ഭാഷാ വിഭാഗം (ഒറിയന്റൽ ബ്ലോക്ക്) കെട്ടിടം അറ്റകുറ്റപ്പണി നടത്താതെ തകർച്ചയിലാണ്. മേച്ചിലോടുകൾ പാതി പൊളിഞ്ഞിരിക്കുന്നു. വിടവുകളിലൂടെ മഴവെള്ളമിറങ്ങി വിദ്യാർത്ഥികളുടെ പുസ്തകങ്ങൾ കുതിരുന്ന അവസ്ഥ. തടികൊണ്ട് നിർമ്മിച്ച തറയും പൊളിഞ്ഞു. കോളേജിലെ ഹാൻഡ് റെയിലിന്റെ കാര്യവും ദയനീയം. ഒരു ഭാഗത്ത് ഹാൻഡ് റെയിലില്ലാത്തതിനാൽ കാൽവഴുതി വിദ്യാർത്ഥികൾ വീഴുന്നു. അപൂർവ പുസ്തകങ്ങളുടെ കലവറയായ മലയാളം വായനാശാലയും ഈ ബ്ലോക്കിലാണ്. ഒരു വർഷത്തോളമായി ഈ ബ്ലോക്കിലിരുന്നു പഠിക്കാനാവുന്നില്ല. യൂണിവേഴ്സിറ്റി കോളേജിലെ മെയിൻ ബ്ലോക്കിലെ എം.ഫിൽ ക്ലാസിലും ഓഡിറ്റോറിയത്തിലുമായാണ് ഭാഷാ വിഭാഗം കുട്ടികൾ പഠിക്കുന്നത്.കാലാകാലങ്ങളിൽ ചെറിയ തോതിലുള്ള നവീകരണം സർക്കാർ നടത്തിയിരുന്നു. പൈതൃക കെട്ടിടമായതിനാൽ മുഴുവനായി പൊളിക്കാനാവില്ല. നവീകരണത്തിന് കിഫ്ബിയാണ് ഫണ്ട് നൽകുന്നത്.കിട്കോയ്ക്കാണ്(കേരള ഇൻഡസ്ട്രിയൽ ആൻഡ് ടെക്നിക്കൽ കൺസൾട്ടൻസി ഓർഗനൈസേഷൻ) നടത്തിപ്പ് .പലവട്ടം ഉദ്യോഗസ്ഥർ സന്ദർശിച്ചു.എന്നാൽ അറ്റകുറ്റപ്പണി വൈകുന്നതെന്തെന്ന് അദ്ധ്യാപകർക്കും അറിയില്ല.
കെട്ടിടം പണിതത് 1834ൽ
വിഭാഗങ്ങൾ മൂന്ന് ( മലയാളം, ഹിന്ദി, സംസ്കൃതം)
50 സെന്റ്
വിദ്യാർത്ഥികൾ 500ലേറെ
ആരംഭിച്ചത് സ്വാതി തിരുനാളിന്റെ കാലത്ത് സാധാരണക്കാരായ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകാൻ
പ്രശ്നങ്ങൾ
വിദ്യാർത്ഥികൾ താത്കാലികമായി മെയിൻ ബ്ലോക്കിലാണ് ഇരിക്കുന്നതെങ്കിലും സ്റ്റാഫ് റൂം പ്രവർത്തിക്കുന്നത് ഭാഷാ ബ്ലോക്കിലാണ്. ക്ലാസെടുക്കാൻ റോഡിലെ ട്രാഫിക്ക് ബ്ലോക്കും കടന്ന് അദ്ധ്യാപകർ മെയിൻ ബ്ലോക്കിലെത്തണം. പ്രോജക്ട് ,അസൈൻമെന്റ് സബ്മിഷനായെത്തുന്ന വിദ്യാർത്ഥികൾക്കും ബുദ്ധിമുട്ടാണ്. മെയിൻ ബ്ലോക്കിൽ പരീക്ഷകളും സെമിനാറുകളും നടക്കുമ്പോൾ വിദ്യാർത്ഥികളുടെ പഠനം അവതാളത്തിലാവുന്നു. മെയിൻ ബ്ലോക്കിനെയും ഒറിയന്റൽ ബ്ലോക്കിനെയും ബന്ധിപ്പിച്ച് ഒരു ഫ്ലൈ ഓവർ നിർമ്മിക്കുന്നത് വർഷങ്ങൾക്ക് മുൻപ് ചർച്ച ചെയ്തെങ്കിലും എങ്ങുമെത്തിയിട്ടില്ല. രണ്ട് സിഗ്നലുകൾകടന്ന് ഓടി നടന്ന് പഠിക്കേണ്ട അവസ്ഥയാണ് യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികൾക്ക്.
ഫണ്ട് അനുവദിച്ചിട്ടുണ്ട്.ടെൻഡർ നടപടിയും കഴിഞ്ഞു.ജോലി കരാറുകാരെ ഏൽപ്പിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടന്നിരുന്നു.എത്രയും വേഗം അറ്റകുറ്റപ്പണി ആരംഭിക്കും.
കിഫ്ബി ഉദ്യോഗസ്ഥൻ
ചരിത്രമുറങ്ങുന്ന കെട്ടിടമാണ്.ഇവിടെ പഠിച്ചിറങ്ങിയവരോടുള്ള അനാദരവാണിത്.കുട്ടികൾക്ക് സ്വസ്ഥമായി പഠിക്കാനുള്ള അവസരമാണ് ലംഘിക്കപ്പെടുന്നത്.
ഡോ.കെ.സുകുമാരൻ, മുൻ പ്രിൻസിപ്പൽ, ഹിന്ദി വിഭാഗം മുൻ മേധാവി
സ്വസ്ഥമായി പഠിച്ചിട്ട് കാലങ്ങളായി.പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ബുദ്ധിമുട്ടാണ്.എത്രയും വേഗം അറ്റകുറ്റപ്പണി ആരംഭിക്കണം.
മലയാളം വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |