മോസ്കോ : റഷ്യൻ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥയും പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അടുത്ത അനുയായികളിൽ ഒരാളുമായ മറീന യാൻകിന ( 58 ) കെട്ടിടത്തിന്റെ പതിനാറാം നിലയിലെ ജനാലയിൽ നിന്ന് 160 അടി താഴ്ചയിലേക്ക് വീണുമരിച്ചു. സെന്റ് പീറ്റേഴ്സ്‌ബർഗിലെ കലിനിൻസ്കീ മേഖലയിലെ അപ്പാർട്ട്‌മെന്റ് സമുച്ഛയത്തിലായിരുന്നു സംഭവം. 16ാം നിലയിലെ അപ്പാർട്ട്മെന്റ് മറീനയുടെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു. മറീന ഇവിടെ താമസിച്ചിരുന്നില്ലെന്നാണ് വിവരം.
പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 8 മണിയോടെ ഇതുവഴി വന്ന ഒരാളാണ് മൃതദേഹം കണ്ടെത്തിയത്. യുക്രെയിനിലെ റഷ്യൻ അധിനിവേശത്തിനുള്ള ധനസമാഹരണ പ്രവർത്തനങ്ങളിലടക്കം മുന്നിലുണ്ടായിരുന്നതാണ് മറീന. റഷ്യയുടെ വെസ്റ്റേൺ മിലിട്ടറി ഡിസ്ട്രിക്റ്റ് ബറ്റാലിയന്റെ ഫിനാൻസ് ഡയറക്ടർ ആയിരുന്നു മറീന.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ യുക്രെയിനിൽ അധിനിവേശം ആരംഭിച്ചതിന് ശേഷം ഈ ബറ്റാലിയന്റെ കമാൻഡർമാരെ പുട്ടിൻ നിരവധി തവണ മാറ്റിയിരുന്നു. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ദുരൂഹ മരണങ്ങൾ തുടർക്കഥ
യുക്രെയിൻ അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചവരുടെ എണ്ണം കൂടുന്നു. മരിച്ച എല്ലാവരും പുട്ടിനുമായോ റഷ്യൻ ഭരണകൂടവുമായോ ബന്ധമുള്ളവരാണ്. പുട്ടിൻ വിമർശകരും ഇതിലുണ്ട്. ഭൂരിഭാഗവും ആത്മഹത്യയാണെന്ന് പറയുന്നുണ്ടെങ്കിലും ദുരൂഹത നീങ്ങിയിട്ടില്ല. പുട്ടിൻ പുറത്താക്കിയ സൈനിക ജനറൽ വ്ലാഡിമിർ മകറോവിനെ ( 72 ) ഇക്കഴിഞ്ഞ തിങ്കളാഴ്ച സ്വയം വെടിവച്ച് മരിച്ച നിലയിൽ കണ്ടെത്തി.
ഇക്കഴിഞ്ഞ ഡിസംബറിൽ റഷ്യൻ എം.പിയും കോടീശ്വരനും വ്യവസായിയുമായ പവേൽ ആന്റോവ് ( 65 ) ഒഡിഷയിലെ റായഗഡയിൽ താമസിച്ചിരുന്ന ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് മരിച്ചു. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്തും റഷ്യൻ രാഷ്ട്രീയ നേതാവുമായ വ്ലാഡിമിർ ബുഡനോവ് (61) ഡിസംബർ 22ന് ഹൃദയാഘാതത്തെ തുടർന്ന് ഇതേ ഹോട്ടലിൽ മരിച്ചിരുന്നു.
റഷ്യയിലെ അറിയപ്പെടുന്ന ഇറച്ചി വ്യാപാരിയും വ്ലാഡിമിറിൽ നിന്നുള്ള നിയമസഭാംഗവുമായ ആന്റോവ് ജൂണിൽ റഷ്യൻ അധിനിവേശത്തെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു.
ഡിസംബറിൽ റഷ്യൻ റിയൽ എസ്റ്റേറ്റ് വ്യവസായി ഡിമിട്രി സെലെനോവ് ( 50 ) ഫ്രാൻസിലെ തീരദേശ നഗരമായ ആന്റിബ്സിൽ കോണിപ്പടിയിൽ നിന്ന് വീണ് മരിച്ചു
ഒക്ടോബറിൽ ഉന്നത സൈനികോദ്യോഗസ്ഥൻ ലഫ്റ്റനന്റ് കേണൽ റോമൻ മലൈക്കിനെ ( 49 ) വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. യുക്രെയിനിലേക്ക് റിസേർവ് സൈന്യത്തെ വിന്യസിക്കാനുള്ള പുട്ടിന്റെ നടപടിയുടെ നിയന്ത്രണം വഹിച്ചിരുന്നത് ഇദ്ദേഹമാണ്
സെപ്തംബറിൽ കോർപ്പറേഷൻ ഫോർ ദ ഡെവലപ്പ്മെന്റ് ഒഫ് ദ ഫാർ ഈസ്റ്റ് ആൻഡ് ആർട്ടികിന്റെ ഏവിയേഷൻ വിഭാഗത്തിന്റെ മാനേജിംഗ് ഡയറക്ടറും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അനുയായിയുമായിരുന്ന ഇവാൻ പെകോർ ആഡംബര നൗകയിൽ നിന്ന് വീണ് മുങ്ങി മരിച്ചു
സെപ്തംബർ 1ന് റഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ എണ്ണ, വാതക കമ്പനിയായ ലൂക്കോയിലിന്റെ ചെയർമാൻ റാവിൽ മാഗനോവ് ( 67 ) മോസ്കോയിലെ സെൻട്രൽ ക്ലിനിക്കൽ ഹോസ്പിറ്റലിലെ ആറാം നിലയിലെ ജനാല വഴി പുറത്തേക്ക് വീണ് മരിച്ചു. ഹൃദയ സംബന്ധമായ രോഗത്തിന് ഇവിടെ ചികിത്സയിൽ കഴിഞ്ഞതാണ് അദ്ദേഹം.
റഷ്യൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗ്യാസ്പ്രോമിലെ ഉദ്യോഗസ്ഥരായ ലിയനോയ്‌ഡ് ഷൂൾമാൻ, അലക്സാണ്ടർ ട്യുലകോവ് തുടങ്ങി മറ്റ് അര ഡസനോളം വ്യവസായികൾ ജനുവരി മുതൽ ആത്മഹത്യയിലൂടെയോ ഹൃദയാഘാതത്തെ തുടർന്നോ മരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |