കാസർകോട്: വർത്തമാനകാല രാഷ്‌ട്രീയ സ്ഥിതികൾ ചർച്ച ചെയ്യാനും ജനങ്ങളുമായി സംവദിക്കാനും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധയാത്രയെ സ്വീകരിക്കാനും കാസർകോട് ജില്ലയിൽ സി.പി.എം ഒരുങ്ങി. അരലക്ഷത്തിലധികം പേർ ജാഥയെ സ്വീകരിക്കാൻ അണിനിരക്കുമെന്ന് ജില്ലാസെക്രട്ടറി എം.വി.ബാലകൃഷ്ണൻ പറഞ്ഞു.
ഓരോ മണ്ഡലത്തിലും സ്വീകരണചടങ്ങുകളിൽ പതിനായിരം പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനം. ഇരുപതിന് വൈകിട്ട് നാലിന് മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ നിന്നാണ് ജാഥ പ്രയാണം തുടങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് കൈമാറിയാണ് ജാഥ ഉദ്‌ഘാടനം ചെയ്യുന്നത്.
ജാഥക്ക് പരമാവധി ജനപങ്കാളിത്തം ഉറപ്പാൻ ഊർജ്ജിതമായ പ്രവർത്തനമാണ് പ്രാദേശിക തലങ്ങളിൽ നടക്കുന്നത്. 21ന് വൈകിട്ട് ആഘോഷമായി ജാഥയെ കണ്ണൂർ ജില്ലയിലേക്ക് യാത്രയാക്കും. 140 മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് മാർച്ച് 18 ന് തലസ്ഥാനത്ത് യാത്ര സമാപിക്കും.
തോരണങ്ങളാൽ അലങ്കരിച്ചും പോസ്റ്ററുകളും ബോർഡുകളും സ്ഥാപിച്ചും യാത്ര ചരിത്രമാക്കാൻ അടിത്തട്ട് മുതൽ പ്രചാരണം സജീവമാണ്. സ്വീകരണകേന്ദ്രങ്ങളിൽ ലോക്കൽ തലങ്ങളിൽ വിളംബരജാഥകളും നടന്ന് വരുന്നു. വിപുലമായ കലാപരിപാടികളും ഇവിടെ സംഘടിപ്പിക്കും. അതാതിടത്തെ പ്രാദേശിക കലാസംഘങ്ങളാണ് പരിപാടി അവതരിപ്പിക്കുന്നത്.
പ്രമുഖരുമായി ചർച്ച
ജാഥക്ക് മുന്നോടിയായി 21ന് രാവിലെ എട്ടുമുതൽ കാസർകോട് ഗസ്‌റ്റ്‌ഹൗസിൽ ജാഥാ ലീഡർ എം വി ഗോവിന്ദൻ ക്ഷണിക്കപ്പെട്ടവരുമായി ചർച്ച നടത്തും. സംഘടനാ നേതാക്കൾ, വ്യവസായികൾ, സംരംഭകർ, എഴുത്തുകാർ, കലാകാരന്മാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.
ആദ്യദിനം രണ്ട് സ്വീകരണങ്ങൾ
കുമ്പളയിൽ നിന്ന് പ്രയാണം തുടങ്ങുന്ന ജാഥയ്ക്ക് വൈകിട്ട് അഞ്ചിന് കാസർകോട് മണ്ഡലത്തിലെ ചെർക്കളയിലും സ്വീകരണം ഒരുക്കിയിട്ടുണ്ട്. ഉദുമ നിയോജക മണ്ഡലത്തിലെ കുണ്ടംകുഴിയിൽ 21ന് രാവിലെ പത്തിനും കാഞ്ഞങ്ങാട് പുതിയ ബസ്‌സ്‌റ്റാൻഡിൽ പതിനൊന്നും തൃക്കരിപ്പൂർ മണ്ഡലത്തിൽ കാലിക്കടവിൽ വൈകിട്ട് മൂന്നിനുമാണ് സ്വീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |