കോട്ടയം: കെട്ടിടം കുലുങ്ങിയെന്ന് ഒരാൾ പറഞ്ഞതിന്റെ പിറ്റേന്ന് തിരക്കിട്ട് കോട്ടയത്തെ പാസ്‌പോർട്ട് സേവാ കേന്ദ്രം പൂട്ടിയതിന് പിന്നിൽ രാഷ്ട്രീയക്കളികളിയുണ്ടെന്ന് ആരോപണം. പുതിയ കെട്ടിടം എടുക്കുന്നതിന്റെ മറവിൽ കമ്മിഷൻ അടിക്കാനുള്ള തന്ത്രമാണെന്നും ആരോപണമുണ്ട്.
കെട്ടിട ഉടമ സ്റ്റീഫൻ വെട്ടിക്കനാൽ കേരളകോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫ് എം.എൽഎയോട് അടുപ്പമുള്ള വ്യക്തിയാണ്. പൂട്ടലിന് പിന്നിൽ കേരളാകോൺഗ്രസുകൾ തമ്മിലുള്ള തർക്കമാണെന്നും ആരോപണമുണ്ട്. അതേസമയം ഓഫീസിലെത്തിയ ഒരാൾ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് പറഞ്ഞതെന്നും തങ്ങൾക്ക് അനുഭവപ്പെട്ടിട്ടില്ലെന്നും പാസ്പോർട്ട് ഓഫീസ് സെക്യൂരിറ്റിയും ജീവനക്കാരും പറയുന്നു. എന്നാൽ പത്തുവർഷം പഴക്കമുള്ള കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് തെളിയിക്കാൻ ഉടമ വെല്ലുവിളിച്ചതോടെ ഓഫീസ് പൂട്ടാൻ ആർക്കായിരുന്നു താത്പര്യമെന്ന സംശയവും ബലപ്പെട്ടു.
30 ശതമാനം വാടക വർദ്ധന സമ്മതിച്ച് എഗ്രിമെന്റ് പുതുക്കുന്നതിനുള്ള കടലാസുകൾ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിവാദ പൂട്ടൽ. എറണാകുളം റീജിയണൽ ഓഫീസിലെ ചിലർക്ക് 600 ആളുകൾ ദിവസേനയെത്തുന്ന കോട്ടയത്തെ ഓഫീസ് നിറുത്തുന്നതിൽ ഏറെ താത്പര്യമുണ്ട്.
'കെട്ടിടം കുലുങ്ങിയെന്ന് കറുകച്ചാൽ സ്വദേശി അധികൃതരോട് പരാതി പറഞ്ഞതല്ലാതെ സെക്യൂരിറ്റിക്ക് പോലും അനുഭവപ്പെട്ടില്ല. അന്വേഷിക്കാതെയോ പരിശോധിക്കാതെയോ പരാതി കൊച്ചി റീജിയണൽ ഓഫീസിൽ വിവരറിയിച്ചതിന് പിറ്റേന്ന് പൂട്ടിയതിൽ ദുരൂഹതയുണ്ട്. ഫെബ്രുവരി 15ന് സി.പി.ഡബ്ലിയു.ഡി അധികൃതർ പരിശോധന നടത്തിയിട്ട് 14ലെ തീയതിവെച്ചാണ് റീജിയണൽ പസ്പോർട്ട് ഓഫീസർക്ക് റിപ്പോർട്ട് നൽകിയത്. രണ്ട് സ്ട്രക്ച്ചറൽ എൻജിനിയർടീമിനെക്കൊണ്ട് ഞാൻ പരിശോധിപ്പിച്ചതിൽ ഒരു കുഴപ്പവും കണ്ടെത്താനായില്ല".
- സ്റ്റീഫൻ ജോസഫ്, കെട്ടിട ഉടമ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |