ലാഭത്തിലായിട്ടും ആർത്തി
തിരുവനന്തപുരം: ഏപ്രിൽ ഒന്ന് കണക്കാക്കി അടുത്ത നാലു വർഷം വൈദ്യുതി നിരക്ക് കൂട്ടണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന് അപേക്ഷ
നൽകി. ഇക്കൊല്ലം യൂണിറ്റിന് 40.64 പൈസ വർദ്ധനയാണ് ആവശ്യം. ഇതിലൂടെ 1044.43 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങളുടെയും വ്യവസായ ഉപഭോക്താക്കളുടെയും തെളിവെടുത്ത ശേഷമാവും കമ്മിഷൻ അന്തിമ തീരുമാനമെടുക്കുക. ആവശ്യപ്പെടുന്ന നിരക്കിൽ ചെറിയ മാറ്റം വരുത്തി കൂട്ടുന്നതാണ് പതിവ്.
കഴിഞ്ഞ വർഷം ജൂൺ 26നാണ് യൂണിറ്റിന് ശരാശരി 25 പൈസ കൂട്ടിയത്. അതിലൂടെ 1010.94 കോടി രൂപയുടെ അധികവരുമാനവും 760 കോടിയിലേറെ രൂപയുടെ ലാഭവും നേടി. കഴിഞ്ഞ വർഷം ശമ്പളപരിഷ്ക്കരണം നടപ്പാക്കിയിട്ട് പോലും കെ.എസ്.ഇ.ബി ലാഭത്തിലായിരുന്നു.
വരവും ചെലവും തമ്മിൽ അന്തരമുണ്ടെങ്കിൽ അത് നികത്താനാണ് നിരക്ക് വർദ്ധിപ്പിക്കേണ്ടത്. കഴിഞ്ഞ വർഷം ചെലവിനെക്കാൾ കൂടുതലാണ് വരവ്. എന്നിട്ടും നിരക്ക് കൂട്ടണമെന്നാണ് ആവശ്യം. ലാഭം അടുത്ത നാലു വർഷവും ആവർത്തിക്കില്ലെന്നാണ് ന്യായം പറയുന്നത്.
കഴിഞ്ഞ വർഷവും നാലു വർഷത്തേക്കാണ് നിരക്ക് വർദ്ധനാനുമതി തേടിയതെങ്കിലും ഒരുവർഷത്തേക്ക് മാത്രമാണ് അനുമതി ലഭിച്ചത്. ഒരു വർഷത്തിന് ശേഷം സ്ഥിതി വിലയിരുത്തി തുടർന്നുള്ള വർദ്ധന പരിശോധിക്കാമെന്നാണ് കമ്മിഷൻ അന്ന് പറഞ്ഞിരുന്നത്. ഇത് അവസരമായിക്കണ്ട് ജനത്തെ വീണ്ടും പിഴിയാനാണ് ബോർഡിന്റെ ഗൂഢനീക്കം.
ലക്ഷ്യം ഇങ്ങനെ
2023-24ൽ യൂണിറ്റിന് 40.64 പൈസ കൂട്ടി 1044.43 കോടി
2024-25 ൽ യൂണിറ്റിന് 31പൈസ കൂട്ടി 834.77 കോടി
2025-26 ൽ യൂണിറ്റിന് 16.77പൈസ കൂട്ടി 472.64 കോടി
2026-27 ൽ യൂണിറ്റിന് ഒരു പൈസ കൂട്ടി 29.80 കോടി
ഈ ഏപ്രിൽ മുതലുള്ള
നിർദ്ദേശം
0-50യൂണിറ്റ് വരെ 3.15 ൽ നിന്ന് 3.30 രൂപ
51-100 വരെ 3.45ൽ നിന്ന് 3.60
101-150 വരെ 3.87 ൽ നിന്ന് 4.03
151-200യൂണിറ്റ് വരെ 4.45 ൽ നിന്ന് 4.61
ടെലിസ്കോപിക്
(സ്ളാബിനനുസരിച്ച് നിരക്ക്)
0-250 വരെ 5.08 ൽ നിന്ന് 6.50 രൂപ
0-300 വരെ 6.20ൽ നിന്ന് 6.50
0-350 വരെ 7.00 ൽ നിന്ന് 7.60
0-400 വരെ 7.35 ൽ നിന്ന് 7.60
0-500 വരെ 7.60 ൽ നിന്ന് 7.60
500ന് മുകളിൽ 8.50ൽ നിന്ന് 8.70
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |