തുക നാലുമടങ്ങ് ഉയർത്തി
കൊച്ചി: വാഹനാപകടത്തിന്റെ ഇര വീട്ടമ്മയാണെന്ന കാരണത്താൽ നഷ്ടപരിഹാരത്തുക കുറയ്ക്കാനാവില്ലെന്ന് വിധിച്ച ഹൈക്കോടതി തുക നാലുമടങ്ങ് ഉയർത്തി. ഡ്രൈവർ അലക്ഷ്യമായി ബ്രേക്ക് ചവിട്ടിയതിനെത്തുടർന്ന് കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ പാലക്കാട് സ്വദേശി കാളുക്കുട്ടി (61) കൂടുതൽ നഷ്ടപരിഹാരം തേടി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ശ്രദ്ധേയമായ വിധി.
നഷ്ടപരിഹാരത്തുക 40,214 രൂപയിൽ നിന്ന് 1.64 ലക്ഷമായാണ് ഉയർത്തിയത്. 7.5 ശതമാനം വാർഷിക പലിശസഹിതം നൽകുകയും വേണം.
2006 ആഗസ്റ്റ് 24നുണ്ടായ അപകടത്തെത്തുടർന്ന് കിടപ്പിലാണ് ഹർജിക്കാരി. ഇരിങ്ങാലക്കുട വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണൽ 40,214 രൂപയാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്. എന്നാൽ, ചികിത്സയ്ക്ക് വലിയ ഈ തുക ചെലവായെന്നും നഷ്ടപരിഹാരം കൂട്ടണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിലെത്തിയത്.
പ്രത്യേകിച്ച് വരുമാനമില്ലാത്ത, വീട്ടമ്മ മാത്രമായ ഹർജിക്കാരിക്ക് കുറഞ്ഞതുക മതിയെന്നും ഗുരുതര നഷ്ടമുണ്ടായെന്ന് വ്യക്തമാക്കാൻ കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു കെ.എസ്.ആർ.ടി.സിയുടെ വാദം. എന്നാൽ ഈ വാദം അരോചകവും അനീതിയുമാണെന്ന് ഹൈക്കോടതി വിലയിരുത്തി.
സ്ത്രീ ഏറ്റെടുക്കുന്നത് തുലനമില്ലാത്ത കടമ
ഒരു സ്ത്രീ അമ്മ, ഭാര്യ എന്നീ നിലകളിൽ ചെയ്യുന്ന കടമകൾ മറ്റുജോലികളോട് തുലനം ചെയ്യാൻ കഴിയില്ല. അവർ തന്റെ സമയം കുടുംബത്തിനായി നീക്കിവച്ച് അടുത്ത തലമുറയെ ഉയർന്ന കാര്യശേഷിയോടെ വളർത്തിയെടുക്കുന്നു. ഒരർത്ഥത്തിൽ ഇതും രാഷ്ട്രനിർമ്മാണം തന്നെയാണ്. ഈ പ്രയത്നങ്ങൾ സാമ്പത്തിക മൂല്യമില്ലെന്ന പേരിൽ തള്ളിക്കളയാനാവില്ല. മനുഷ്യജീവനെ സാമ്പത്തികമൂല്യം കൊണ്ടല്ല അളക്കേണ്ടത്. മറിച്ച് അവരുടെ നിസ്വാർത്ഥമായ സേവനവും സംഭാവനയും അടിസ്ഥാനമാക്കിയാണ് - ഹൈക്കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |