ആലപ്പുഴ : സമയലംഘനത്തിന്റെ പേരിൽ കനത്ത പിഴ ഈടാക്കുന്നതിനെതിരെ സ്വകാര്യ ബസുടമകൾക്കിടയിൽ പ്രതിഷേധമുയരുന്നു. കെ.എസ്.ആർ.ടി.സിയുടെ സമയലംഘനം കാണാതെ നടിച്ചാണ് മോട്ടോർ വാഹനവകുപ്പ് തങ്ങളിൽ നിന്ന് പിഴ ഈടാക്കുന്നതെന്നാണ് ബസുടമകളുടെ ആരോപണം. നിയമലംഘനത്തിന് രണ്ടുതരം നീതി പാടില്ലെന്നാണ് ഇവരുടെ ആവശ്യം. 10 മുതൽ 15വരെ വർഷം വരെ പഴക്കമുള്ള ടൈം ഷെഡ്യൂളാണ് നിലവിലുള്ളത്. അന്നത്തെ റോഡിന്റെ അവസ്ഥയും വാഹനങ്ങളുടെ എണ്ണവും നോക്കി തയ്യാറാക്കിയ സമയക്രമം ഇപ്പോൾ പാലിക്കാനാകില്ലെന്നും ബസുടമകൾ ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ വാഹനങ്ങളുടെ എണ്ണത്തിൽ 200 മുതൽ 350 ശതമാനം വരെ വർദ്ധനവുണ്ടായിട്ടുണ്ട്. ഇരുചക്ര വാഹനങ്ങളും കാറുകളുമാണ് എണ്ണത്തിൽ കൂടുതലും .
വാഹനങ്ങളുടെ വർദ്ധനക്കനുസരിച്ച് റോഡുവികസനം നടക്കാത്തതാണ് ടൈം ഷെഡ്യൂൾ അനുസരിച്ച് സർവീസ് നടത്തുന്നതിൽ കെ.എസ്.ആർ.ടി.സിക്കും സ്വകാര്യ ബസുകൾക്കും കടമ്പയാകുന്നത്. ഗതാഗതക്കുരുക്കിൽപ്പെട്ട് സമയം നഷ്ടമായാൽ അത് പരിഹരിക്കാൻ വേഗത കൂട്ടുന്നത് പതിവാണ്. ഇത് പലപ്പോഴും അമിത വേഗതയ്ക്കുള്ള പിഴ ലഭിക്കുന്നതിലേക്ക് നയിക്കും.സമയം തെറ്റിക്കുന്നതിന്റെ പേരിൽ സ്വകാര്യബസുകാർ തമ്മിൽ സംഘർഷവും പതിവാണ്.
പ്രതിസന്ധിയുടെ ആഴം
ചെലവിന് അനുസരിച്ചുള്ള വരുമാനം ലഭിക്കാതെ പ്രതിസന്ധിയിലാണ് സ്വകാര്യ ബസ് മേഖലയെന്ന് ഉടമകൾ പറയുന്നു. മണ്ണഞ്ചേരി - ഇരട്ടക്കുളങ്ങര റൂട്ടിൽ സർവീസ് നടത്തുന്ന ഒരു ബസിന് കുറഞ്ഞത് 70നും 80നും ഇടയിൽ ലിറ്റർ ഡീസൽ പ്രതിദിനം വേണ്ടിവരും. ഡ്രൈവർക്ക് 1000രൂപയും കണ്ടക്ടർക്ക് 900ഉം, ക്ളീനർക്ക് 800രൂപയും വേതനമായി നൽകണം. മൂന്ന് മാസത്തിലൊരിക്കൽ 50,000രൂപ റോഡ് ടാക്സ് അടക്കണം. ബാങ്ക് ലോൺ അടക്കാനുള്ള വിഹിതവും കണ്ടെത്തണം. 45യാത്രക്കാർ കയറാവുന്ന ഒരു ബസ് നിരത്തിലിറക്കണമെങ്കിൽ 35ലക്ഷം രൂപ വേണ്ടിവരും. ഇതിനു പുറമേയാണ് ഇപ്പോൾ നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്ന ഉത്തരവ്. ഇതിന് 15,000 രൂപ ചെലവുവരും. സ്വകാര്യമേഖലയിൽ നിയമം നടപ്പാക്കുമ്പോൾ കെ.എസ്.ആർ.ടി.സി ബസുകൾക്കും ബാധകമാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.
ജില്ലയിൽ സ്വകാര്യ ബസുകൾ : 480
കൊവിഡിന് മുമ്പുണ്ടായിരുന്ന ജീവനക്കാർ : 2400
ഇപ്പോൾ ജോലി നോക്കുന്നവർ : 1440
കൊവിഡിനു ശേഷം യാത്രക്കാരുടെ എണ്ണത്തിൽ 15 ശതമാനം കുറവ്
കളക്ഷൻ കുറഞ്ഞതോടെ ബസുകളിൽ ജീവനക്കാരുടെ എണ്ണം കുറച്ചു
"ബസുടമകളുടെ സംഘടനകളുമായി ആലോചിച്ച് പൊതു ഗതാഗതനയത്തിന് രൂപം നൽകണം. കെ.എസ്.ആർ.ടി.സിയുടെയും സ്വകാര്യ ബസുകളുടെയും സർവീസ് സേവനമേഖലയായതിനാൽ രണ്ട് തരം നിയമം നടപ്പാക്കിയാൽ അംഗീകരിക്കില്ല
- പി.ജെ. കുര്യൻ, ജില്ല പ്രസിഡന്റ്, കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |