ഇലവുംതിട്ട : കവിയും നവോത്ഥാന നായകനും മാത്രമല്ല നാടിന്റെ ഭാവി തിരിച്ചറിഞ്ഞ വികസന കാഴ്ചപ്പാടുള്ള നേതാവ് കൂടിയായിരുന്നു മൂലൂർ എസ്.പദ്മനാഭ പണിക്കരെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മൂലൂർ അവാർഡ് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതീയതയ്ക്കും വേർതിരിവുകൾക്കും എതിരെ വലിയ പ്രവർത്തനങ്ങൾ അദ്ദേഹം നടത്തി. എന്നാൽ അദ്ദേഹത്തിന് വേണ്ട പരിഗണന ലഭിച്ചോ എന്ന കാര്യത്തിൽ സംശയം ഉണ്ട്. അത് മനസിലാക്കി അടുത്ത ഒരുവർഷക്കാലത്തേക്ക് മികച്ച പ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ട ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുക മാത്രമല്ല, അത് പ്രചരിപ്പിക്കുന്നതിനും മുൻകൈ എടുത്തു. മൂലൂരിന്റെ സ്മരണ ഉയർത്തുന്ന വേദികളിൽ എല്ലാം ഗുരുവിന്റെ ആശയങ്ങൾ കൂടി ചർച്ച ചെയ്യണമെന്നും പുതുതലമുറ ഇത്തരം കാര്യങ്ങൾ ഏറ്റെടുക്കാൻ മുൻപിലേക്ക് വരണമെന്നും മന്ത്രി പറഞ്ഞു.
മൂലൂർ സ്മാരക സമിതി ഏറ്റവും മികച്ച മലയാള കവിതാസമാഹാരത്തിന് നൽകുന്ന അവാർഡ് ഡോ.ഷീജ വക്കത്തിന് മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു.
മൂലൂർ സ്മാരക സമിതി വൈസ് പ്രസിഡന്റ് മുൻ എം.എൽ.എ കെ.സി രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. മൂലൂർ സ്മാരക സമിതി ജനറൽ സെക്രട്ടറി വി.വിനോദ്, ട്രഷറർ കെ.എൻ.ശിവരാജൻ, സ്മാരക കമ്മിറ്റി സെക്രട്ടറി പ്രൊഫ.ഡി.പ്രസാദ്, ഡോ.മണക്കാല ഗോപാലകൃഷ്ണൻ, അവാർഡ് നിർണയ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |