തിരുവനന്തപുരം: എല്ലാ ഭൂമിക്കും കൃത്യമായ ഉടമസ്ഥാവകാശം നിശ്ചയിക്കുന്ന നിർദ്ദിഷ്ട സെറ്രിൽമെന്റ് നിയമത്തിലെ കരടിന്മേൽ വിദഗ്ദ്ധാഭിപ്രായം തേടും. ഇതിന്റെ ഭാഗമായി ഇന്ന് ശില്പശാല സംഘടിപ്പിക്കും. ലാൻഡ് റവന്യു കമ്മിഷണറേറ്രാണ് കരട് തയ്യാറാക്കിയത്. ഇപ്പോൾ നടക്കുന്ന ഡിജിറ്റൽ റീസർവേയിലെ ഭൂവിവരങ്ങളുടെ കൂടി അടിസ്ഥാനത്തിൽ രജിസ്ട്രേഷൻ വകുപ്പിന്റെ സഹകരണത്തോടെ എല്ലാ ഭൂമിക്കും ഉടമസ്ഥാവകാശം നൽകുകയാണ് നിയമത്തിന്റെ ലക്ഷ്യം.
വിദഗ്ദ്ധരുടെ നിർദ്ദേശങ്ങൾകൂടി ഉൾപ്പെടുത്തി നിയമവകുപ്പിന്റെ പരിഗണനയ്ക്കുശേഷം കരടിന് അന്തിമരൂപം നൽകും. നിയമസഭയിൽ ബിൽ കൊണ്ടുവരികയോ, അല്ലെങ്കിൽ ഓർഡിനൻസായി ഇറക്കുകയോ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഐക്യകേരള രൂപീകരണത്തിന് മുമ്പ് തിരുവിതാംകൂർ, കൊച്ചി, മലബാർ നാട്ടുരാജ്യങ്ങളിൽ സർവേ നടത്തി സെറ്രിൽമെന്റ് രജിസ്റ്റർ തയ്യാറാക്കിയിരുന്നു. അന്നത്തെ രേഖകളാണ് ഇപ്പോഴും സംസ്ഥാനത്ത് ഭൂമി സംബന്ധമായ ആധാരരേഖയായി കണക്കാക്കുന്നത്.
ഡിജിറ്റൽ റീസർവേ പൂർത്തിയാവുന്നതോടെ റവന്യു, സർവേ, രജിസ്ട്രേഷൻ വകുപ്പുകളിലെ രേഖകളും മാപ്പുകളും സംയോജിപ്പിക്കും. വ്യക്തികളുടെ കൈവശം രേഖകളിലുള്ളതിനേക്കാൾ അധിക ഭൂമി ഉണ്ടെങ്കിൽ, കൈവശാവകാശമായി പരിഗണിച്ച് പോക്കുവരവ് ചെയ്യാനുള്ള ഉത്തരവ് 1994ൽ റവന്യുവകുപ്പ് ഇറക്കിയിരുന്നു. 2019ൽ ഇതിന് മാറ്റം വരുത്തി. രേഖയിലുള്ള സ്ഥലത്തിന്റെ അഞ്ചു ശതമാനത്തിൽ താഴെയാണ് കൈവശമുള്ളതെങ്കിൽ തഹസിൽദാർക്കും അഞ്ചിനു മുകളിലാണെങ്കിൽ ജില്ലാ കളക്ടർക്കും പരിശോധിച്ച് പോക്കുവരവ് ചെയ്യാൻ അനുമതി നൽകാമെന്നാണ് മാറ്റം വരുത്തിയ വ്യവസ്ഥ. എന്നാൽ മിച്ചഭൂമിയോ കൈയേറ്റമോ എന്ന് തിരിച്ചറിയാൻ അപ്പോഴും കഴിഞ്ഞിരുന്നില്ല. സെറ്റിൽമെന്റ് ആക്ട് വരുന്നതോടെ ഇതിന് പരിഹാരമാവും.
നിയമത്തിലെ
പ്രധാന നിർദ്ദേശങ്ങൾ
ഒരു വ്യക്തിയുടെ കൈവശമുള്ള ഭൂമിയിൽ രേഖയിലുള്ളതിനെക്കാൾ
അധികം കണ്ടെത്തിയാൽ അത് ക്രമപ്പെടുത്തി നൽകുക
അധികമുള്ള ഭൂമിയുടെ നിലവിലെ സ്ഥിതി പരിശോധിച്ച് നിലമോ, പുരയിടമോ എന്ന്
കണ്ടെത്തി യഥാർത്ഥ ഭൂസ്ഥിതി അനുസരിച്ച് എങ്ങനെ ക്രമപ്പെടുത്താമെന്ന് നിശ്ചയിക്കുക
ഭൂമിയുടെ അതിർത്തി പങ്കിടുന്നവരുടെ പരാതികളുണ്ടെങ്കിൽ അത് സ്വീകരിച്ച് സമ്മതപത്രം വാങ്ങുക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |