ചാത്തന്നൂർ: വയലിക്കട ഏഴാം വാർഡിൽ വള്ളക്കോട്ട്കോണത്ത് അഞ്ച് ഏക്കറോളം വരുന്ന ഏലയിൽ കൃഷിയിറക്കിയ നെൽ കർഷകർ ദുരിതത്തിൽ. എട്ടോളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് വർഷങ്ങളായി തരിശായി കിടന്ന ഏല പലിശക്ക് പണംകടമെടുത്ത് കൃഷിക്ക് അനുയോജ്യമാക്കിയും കഴിഞ്ഞ വർഷം ഒന്നാം വിളയായി നെൽ കൃഷിയിറക്കിയതും. വിളവെടുത്തത് സപ്ളൈകോയ്ക്ക് കൈമാറുകയും ചെയ്തു. എന്നാൽ
നാല് മാസം കഴിഞ്ഞിട്ടും നെൽ വിളവിന്റെ പണം സപ്ലൈകോ കർഷകർക്ക് നൽകിയില്ലെന്നാണ് കർഷകരുടെ പരാതി. ഒന്നാം വിളവ് ഫലം കണ്ടതോടെ പഞ്ചായത്ത് അധികൃതർ, കൃഷി ഓഫീസർ അടക്കമുള്ളവർ രണ്ടാം വിളവ് ഇറക്കാൻ നിർദ്ദേശിച്ചതിനെത്തുടർന്ന് വീണ്ടും പണം കടമെടുത്ത് കൃഷി ഇറക്കിയിരുന്നു. നെല്ല് കൊയ്യണമെങ്കിൽ കൂലിക്ക് ആളെയോ കൊയ്ത്ത് യന്ത്രമോ വേണം. എന്നാൽ ഇതിന് കഴിയാത്ത അവസ്ഥയിലാണ് കർഷകർ. ഒന്നാം വിളവിന്റെ പണം ഉടൻ ലഭിക്കുമെന്ന് വിശ്വസിച്ച് രണ്ടാം വിളവ് ഇറക്കിയ കർഷകർ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ്. ഒരാഴ്ചയ്ക്ക്മുമ്പ് രണ്ടാം വിളവ് കൊയ്ത് മാറ്റിയില്ലയെങ്കിൽ കഷ്ടപ്പെട്ടതെല്ലാം വെറുതെയാകുമെന്ന ആശങ്കയിലുമാണ് കർഷകർ. സർക്കാരും ബാങ്കും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് പണം നൽകാൻ വൈകിയതെന്നും ഗ്രാമീൺ ബാങ്ക് വഴി ഉടൻതന്നെ കർഷകർക്ക് പണം കൈമാറുമെന്നും സപ്ളൈകോ അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |