കുറ്റിപ്പുറം: നീർപക്ഷികൾക്ക് പേര് കേട്ട പല്ലാർ പാടത്ത് വർണ്ണകൊക്കുകളുടെ സാന്നിദ്ധ്യം ശ്രദ്ധേയമാകുന്നു.ഇംഗ്ലീഷിൽ പെയിന്റഡ് സ്റ്റോർക്ക് എന്ന് വിളിക്കുന്ന വർണ്ണക്കൊക്കുകൾ (പൂതക്കൊക്ക് ) ദേശാടകരിലെ സുന്ദരൻമാരാണ്.
ഹിമാലയം മുതൽ തെക്കേ ഇന്ത്യ വരെയുള്ള പ്രദേശങ്ങളിൽ കണ്ടുവരുന്ന ഇവയെ കേരളത്തിൽ അപൂർവ്വമായി മാത്രമാണ് കാണാറുള്ളത്. ഒരു മീറ്ററോളം വലിപ്പമുള്ള വലിയ പക്ഷിയാണ് വർണ്ണക്കൊക്ക്. മുഖത്ത് രോമങ്ങളില്ല. കൊക്ക് മഞ്ഞനിറമുള്ളതും അറ്റം കീഴോട്ട് വളഞ്ഞതുമാണ്. വാലറ്റത്ത് കാണുന്ന പിങ്ക് നിറമാണ് ഇവയെ വർണ്ണക്കൊക്ക് എന്ന് വിളിക്കാൻ കാരണം. കടും പിങ്ക് നിറമാണ് ഇവയുടെ നീളമുള്ള കാലുകൾക്ക്.
മത്സ്യങ്ങളും ജലജന്തുക്കളും ചെറു തവളകളുമുൾപ്പെടുന്നതാണ് ഇവയുടെ ആഹാരം. നീണ്ട കാലുകൾ കൊണ്ട് വെള്ളത്തിനടിയിലെ ചെളിയും മണ്ണും ഇളക്കി ഒളിച്ചിരിക്കുന്ന മത്സ്യങ്ങളെയും മറ്റും പുറത്തു കൊണ്ടുവന്ന ശേഷം പകുതി വിടർത്തിയ കൊക്കുകൾ വെള്ളത്തിൽ താഴ്ത്തി വശങ്ങളിലേക്ക് ചലിപ്പിച്ചാണ് ഇര പിടിക്കുക.
ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് പ്രജനന കാലം. രണ്ടു മുതൽ അഞ്ചു മുട്ടകൾ വരെയാണ് സാധാരണ ഇടുക.
താമരക്കായൽ. പുഴ എന്നിവയിലെ വർഷം മുഴുവനുള്ള ജലലഭ്യത ഇവിടെ ജലജീവികൾ പെരുകാൻ കാരണമായി.ഇത് വിവിധയിനം നീർ പക്ഷികളെ ഇവിടേക്ക് ആകർഷിച്ചു.
ചെമ്പൻ അരിവാൾ കൊക്ക് (ഗ്ലോസി ഐ ബിസ്), വെളുത്ത അരിവാൾ കൊക്ക് , നീർക്കാട, കന്യാസ്ത്രീ കൊക്ക് (കരുവാരക്കുരു) തുടങ്ങിയ ദേശാടകർ മുൻ വർഷങ്ങളേക്കാളേറെ ഇത്തവണ എത്തിയിട്ടുണ്ടെന്ന് പ്രദേശവാസിയും അദ്ധ്യാപകനുമായ കരിമ്പനക്കൽ സൽമാൻ പറയുന്നു. ദേശാടകരായ ഇത്തരത്തിലുള്ള വിവിധ വർണ്ണ കൊക്കുകളെ വളരെ അപൂർവ്വമായാണ് ഒരുമിച്ച് കാണാനാവാക.
കൂടാതെ ഓപ്പൺ ബിൽ സ്റ്റോർക്ക് (ചേരാകൊക്കൻ) കേരളത്തിൽ ഏറ്റവും കൂടുതൽ കൂട് വയ്ക്കുന്നത് ഈ ഭാഗത്താണ്.
വാലില്ലാ പുഴയ്ക്ക് സൈഡ് കെട്ടൽ വർക്കും അറോട്ടി പാലം പണിയും കാരണം ഈ വർഷം ഇവിടെ പുഞ്ചകൃഷിയിറക്കാത്തതിനാൽ പാടത്തും തോട്ടിലും വെള്ളം കെട്ടി നിൽക്കുന്നതാണ് കൂടുതൽ നീർ പക്ഷികളെ ഇങ്ങോട്ട് ആകർഷിക്കുന്നത്. ഇവയുടെ സുരക്ഷയ്ക്കായുള്ള വനംവകുപ്പിന്റെ സംരക്ഷണ ബോർഡുകളും വെറ്റ്‌ലാന്റ് മരങ്ങൾ നടലും എത്രയും വേഗത്തിൽ പൂർത്തീകരിക്കണമെന്നും പ്രകൃതി സ്നേഹികൾ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |