തിരുവനന്തപുരം: കേരളബാങ്കിലും സഹകരണസംഘങ്ങളിലും നിക്ഷേപങ്ങൾക്ക് പലിശ കൂട്ടാൻ മന്ത്രി വി.എൻ.വാസവന്റെ അദ്ധ്യക്ഷതയിൽ മലപ്പുറത്ത് ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. രണ്ടുവർഷംവരെയുള്ള നിക്ഷേപങ്ങൾക്ക് 0.5ശതമാനവും രണ്ടുവർഷത്തിന് മുകളിലുള്ളവയ്ക്ക് 0.25ശതമാനവുമാണ് വർദ്ധന. പുതിയനിരക്ക് ഇന്നലെ പ്രാബല്യത്തിൽ വന്നു.
യോഗത്തിൽ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻനായർ, പാക്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വി.ജോയ് എം.എൽ.എ., സഹകരണവകുപ്പ് സെക്രട്ടറി മിനിആന്റണി, സഹകരണസംഘം രജിസ്ട്രാർ ടി.വി.സുഭാഷ്, കേരളബാങ്ക് സി.ഇ.ഒ. രാജൻ എന്നിവർ പങ്കെടുത്തു.
പുതുക്കിയ പലിശനിരക്ക്
പ്രാഥമിക സഹകരണസംഘം
15-45 ദിവസം : 6%
46-90 ദിവസം : 6.50%
91-179 ദിവസം: 7.00%
180-364 ദിവസം : 7.25 %
ഒരുവർഷം മുതൽ 2 വർഷം : 8.25 %
2 വർഷത്തിനുമേൽ : 8.00%
കേരളബാങ്ക്
15-45 ദിവസം : 5.50%
46-90 ദിവസം : 6.00%
91-179 ദിവസം: 6.25%
180-364 ദിവസം : 6.75 %
ഒരുവർഷം മുതൽ 2 വർഷം : 7.25 %
2 വർഷത്തിനുമേൽ : 7.00%
നിക്ഷേപ സമാഹരണത്തിന് നേട്ടമാകും
കഴിഞ്ഞ 15ന് ആരംഭിച്ച് മാർച്ച് 31വരെ നീളുന്ന നിക്ഷേപ സമാഹരണസയജ്ഞത്തിലൂടെ 9,000 കോടി രൂപ സമാഹരിക്കാനാണ് സഹകരണവകുപ്പ് ലക്ഷ്യമിടുന്നത്. നിക്ഷേപങ്ങളുടെ പലിശവർദ്ധന സമാഹരണത്തിന് കരുത്താകുമെന്ന് പ്രതീക്ഷിക്കുന്നു.
കേരള ബാങ്ക് 1,750 കോടിയും സംസ്ഥാന സഹകരണ കാർഷിക വികസനബാങ്ക് 150 കോടിയും മറ്റു സഹകരണബാങ്കുകൾ 7,250 കോടി രൂപയുമാണ് സമാഹരിക്കേണ്ടത്. നിക്ഷേപത്തിന്റെ 30 ശതമാനം വരെ കറന്റ് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ട് വിഭാഗത്തിലായിരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |