ബംഗളൂരു: മുതിർന്ന ഐ.എ.എസ് ഐ.പി.എസ് വനിത ഉദ്യോഗസ്ഥർ തമ്മിലുള്ള പോര് അതിരുവിട്ടതോടെ കടുത്ത നടപടിക്കൊരുങ്ങി കർണ്ണാടക സർക്കാർ. മുഖ്യമന്ത്രി ബസവരാജ് ബോമ്മെ കഴിഞ്ഞ ദിവസം ഇത് വ്യക്തിപരമായ കാര്യമാണെന്ന് പ്രതികരിച്ചെങ്കിലും വിഷയം കൈവിട്ടുപോയതോടെ നടപടി ഉണ്ടാകുമെന്നാണ് സൂചന. ഉത്തരവാദിത്തപ്പെട്ട സ്ഥാനം വഹിക്കുന്ന രണ്ട് ഉദ്യോഗസ്ഥരുടെ പക സ്വകാര്യ ദൃശ്യങ്ങൾ അടക്കം പുറത്തുവിടുന്ന തരത്തിലേക്ക് നീങ്ങിയതോടെ ചില്ലറ നാണക്കേടല്ല സംസ്ഥാനത്തിനുണ്ടായിരിക്കുന്നത്.
സംഭവത്തിൽ രോഷാകുലനായ കർണ്ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര കനത്ത നടപടിയെടുക്കുമെന്ന സൂചനയാണ് നല്കിയിരിക്കുന്നത്. ഐ.പി.എസ് ഉദ്യോഗസ്ഥയായ ഡി.രൂപ മൗഡ്ഗിൽ,ഐ.എ.എസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരി എന്നിവർ തമ്മിൽ രണ്ട് ദിവസമായി നടക്കുന്ന പോര് മുഴുവൻ ഉദ്യോഗസ്ഥരേയും നാണം കെടുത്തുന്നതായി. ഡി.രൂപ കർണ്ണാടക കരകൗശല വികസന കോ-ഓപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറും സിന്ദൂരി ദേവസ്വം വകുപ്പ് കമ്മിഷണറുമാണ്.
അതിരുവിട്ട ഉദ്യോഗസ്ഥ പക
ഡി.രൂപ മൗഡ്ഗിൽ ഐ.പി.എസ്, രോഹിണി സിന്ദൂരി ഐ.എ.എസിന്റെ സ്വകാര്യ ചിത്രങ്ങൾ ഞായറാഴ്ച ഫേസ്ബുക്കിലൂടെ പുറത്തുവിട്ടതോടെ ഉദ്യോഗസ്ഥ പക അതിരുവിട്ട കളിയായി. ഈ ചിത്രങ്ങൾ രോഹിണി സിന്ദൂരി ഐ.എ.സ് ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുത്തതാണെന്നും ഇതിലൂടെ അവർ സർവീസ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നുമാണ് രൂപയുടെ ആരോപണം. 2021ലും 2022ലും സിന്ദൂരി മൂന്ന് ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ചിത്രങ്ങൾ അയച്ചുകൊടുത്തെന്നും പറയുന്നു. കഴിഞ്ഞ ദിവസം രോഹിണിക്കെതിരെ നിരവധി അഴിമതി ആരോപണങ്ങൾ രൂപ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യ ദൃശ്യങ്ങളെന്ന് പറഞ്ഞുകൊണ്ട് ഏഴ് ചിത്രങ്ങൾ പുറത്തുവിട്ടത്. രൂപ തനിക്കെതിരെ വ്യാജ ആരോപണവും അപവാദ പ്രചാരണവും നടത്തുകയാണെന്ന് രോഹിണി പ്രതികരിച്ചു. സമൂഹ മാദ്ധ്യമങ്ങളിൽ നിന്ന് അവർ ചിത്രങ്ങൾ ശേഖരിച്ചതാണ്. അവരുടെ മാനസിക നില ശരിയല്ല. ഉദ്യോഗസ്ഥർക്ക് ചിത്രങ്ങൾ അയച്ചുകൊടുത്തിട്ടുണ്ടെങ്കിൽ അത് തെളിയിക്കട്ടെ. അവരുടെ നിലവാരം അതാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും രോഹിണി പ്രതികരിച്ചു.
നടപടി സ്വീകരിക്കും
പൊലീസ് മേധാവിയുമായി സംസാരിച്ചെന്നും ഉടൻ നടപടി എടുക്കുമെന്നും ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു.വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥർ വളരെ മോശമായ രീതിയിലാണ് പെരുമാറുന്നത്. സാധാരണക്കാർ തെരുവിൽപ്പോലും ഇങ്ങനെ പെരുമാറാറില്ല. മാദ്ധ്യമങ്ങൾക്കു മുമ്പിൽ വന്ന് ഇത്തരത്തിൽ പെരുമാറുന്നത് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു.
തുടക്കം
ജനതാദൾ സെക്കുലർ എം.എൽ.എ സാ രാ മഹേഷിനൊപ്പം റെസ്റ്രോറന്റിൽ ഇരിക്കുന്ന രോഹിണിയുടെ ചിത്രങ്ങൾ വൈറലായതോടെയാണ് സംഘർഷത്തിന്റെ തുടക്കം. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥ എന്തിനാണ് രാഷ്ട്രീയക്കാരനെ കാണുന്നതെന്നും ഇരുവരും തമ്മിൽ ധാരണയുണ്ടെന്നും രൂപ ആരോപിച്ചു. അത് നിഷേധിച്ചുകൊണ്ട് രോഹിണി രംഗത്തു വന്നെങ്കിലും ചിത്രങ്ങൾ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു.
2021ൽ രോഹിണിയെ മൈസൂരിൽ നിയമിച്ചപ്പോൾ പരസ്പരം അഴിമതി ആരോപണങ്ങൾ നടത്തി ഇരുവരും രംഗത്തെത്തിയിരുന്നു.
വി.കെ ശശികലയ്ക്ക് പരപ്പന അഗ്രഹാര ജയിലിൽ വി.ഐ.പി പരിഗണന ലഭിക്കുന്നെന്ന റിപ്പോർട്ട് നല്കിയ ഉദ്യോഗസ്ഥയാണ് ഡി.രൂപ. മൈസൂരു എം.എൽ.എയുടെ കെട്ടിട കയ്യേറ്രം റിപ്പോർട്ട് ചെയ്തതിന് നടപടി നേരിട്ടയാളാണ് രോഹിണി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |