ന്യൂഡൽഹി: കേന്ദ്രഭരണപ്രദേശമാക്കുകയും പ്രത്യേക പദവി റദ്ദാക്കുകയും ചെയ്ത ജമ്മുകാശ്‌മീരിൽ നിന്ന് കരസേനയെ ഘട്ടംഘട്ടമായി പിൻവലിക്കും. പകരം അർദ്ധസൈനിക വിഭാഗമായ സി.ആർ.പി.എഫിനെ വിന്യസിക്കാൻ നീക്കം.ക്രമസമാധാന പാലനത്തിനും ഭീകര വിരുദ്ധ ഓപ്പറേഷനുകൾക്കും നിയോഗിച്ചിരുന്ന സൈന്യത്തെയാണ് പിൻവലിക്കുന്നത്. അതിർത്തിയിൽ നിലവിലെ രീതിയിൽ സൈന്യം തുടരും.
സാധാരണനില കൈവരിച്ചെന്നും നിയമസഭാ തിരഞ്ഞെടുപ്പ് നടത്താമെന്നും കേന്ദ്രസർക്കാർ പറയുന്നു.അതിന്റെ മുന്നോടിയാണ് സേനാ പിൻമാറ്റം. ജമ്മുകാശ്‌മീരിൽ ഭീകരവിരുദ്ധ ഓപ്പറേഷനുകൾക്കായി 1990ൽ പല ഇൻഫൻട്രി യൂണിറ്റുകളിൽ നിന്നായി കൊണ്ടുവന്ന രാഷ്‌ട്രീയ റൈഫിൾസ് സേനാംഗങ്ങളെ മൂന്ന് ഘട്ടമായി പിൻവലിക്കും. അനന്ത്‌നാഗ്, കുൽഗം തുടങ്ങിയ ജില്ലകളിൽ നിന്ന് പരീക്ഷണാടിസ്ഥാനത്തിൽ സൈന്യത്തെ പിൻവലിച്ചശേഷം സാഹചര്യം വിലയിരുത്തിയശേഷമാവും തുടർന്നുള്ള പിൻമാറ്റം.
എന്തുകൊണ്ട് പിൻമാറ്റം
പ്രത്യേക അധികാരം ഒഴിവാക്കി കേന്ദ്രഭരണ പ്രദേശമാക്കിയ 2019 ആഗസ്റ്റ് അഞ്ചിന് ശേഷം സുരക്ഷാ സൈനികർക്കു നേരെയുള്ള ആക്രമണങ്ങൾ പകുതിയായി കുറഞ്ഞു. ക്രമസമാധാനം നിയന്ത്രണവിധേയം.
സൈന്യത്തോടൊപ്പം ഭീകരവിരുദ്ധ ഓപ്പറേഷനുകളും ക്രമസമാധാന ചുമതലകളും നിറവേറ്റുന്ന സി.ആർ.പി.എഫിനും ജമ്മുകാശ്‌മീർ പൊലീസിനും ആവശ്യമായ പരിചയം ലഭിച്ചുകഴിഞ്ഞു.
1.3 ലക്ഷം സൈനികർ
ജമ്മു കാശ്മീരിൽ 1.3 ലക്ഷം സൈനികർ. 80,000 പേർ അതിർത്തിയിൽ. 40,000-45,000 രാഷ്‌ട്രീയ റൈഫിൾസ്(ആർ.ആർ) സേനാംഗങ്ങൾ ഭീകരവിരുദ്ധ ഓപ്പറേഷനുകളുടെ ചുമതലയിൽ. ശേഷിക്കുന്നവർ ക്രമസമാധാന പാലനത്തിന്.
സി.ആർ.പി.എഫ് ഭടൻമാർ 60,000. കാശ‌്‌മീരിൽ മാത്രം 45,000നുമേൽ
ജമ്മുകാശ്‌മീർ പൊലീസ് 83,000 പേർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |