റായ്‌പൂർ: വിവാഹ റിസപ്‌ഷന് തൊട്ടുമുൻപ് നവവധുവിനെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. ഛത്തീസ്‌ഗഡ് റായ്‌പൂരിലെ ബ്രിജ്‌നഗറിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. അസ്‌ലം (24), ഭാര്യ കാകഷ ബാനോ (22) എന്നിവരാണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഇന്നലെ രാത്രി റിസപ്‌ഷൻ നടക്കാനിരിക്കേയായിരുന്നു ദാരുണ സംഭവം. ഏറെനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം.
അസ്‌ലമിന്റെ വീട്ടിലായിരുന്നു റിസപ്‌ഷൻ പരിപാടി ഒരുക്കിയിരുന്നത്. ഇരുവരും അസ്‌ലമിന്റെ മുറിയിൽ തയ്യാറാകുന്നതിനിടെ വധുവിന്റെ അലർച്ച കേട്ട് അസ്‌ലമിന്റെ മാതാവ് ഓടിയെത്തി. എന്നാൽ മുറി അകത്തുനിന്ന് പൂട്ടിയിരുന്നു. ഏറെനേരം തട്ടിവിളിച്ചിട്ടും പ്രതികരണം ലഭിക്കാത്തതിനെത്തുടർന്ന് ജനാലയിൽകൂടി നോക്കിയപ്പോൾ രക്തത്തിൽ കുളിച്ചനിലയിൽ കാണപ്പെടുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ പൊലീസിൽ വിവരമറിയിച്ചു.
പൊലീസെത്തി വാതിൽ തകർത്ത് അകത്തുകടക്കുകയും കുത്തേറ്റ നിലയിലായിരുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി അയയ്‌ക്കുകയും ചെയ്തു. സംഭവസ്ഥലത്തുനിന്ന് കത്തി കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. മുറിയിൽവച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും അസ്‌ലം ഭാര്യയെ കുത്തികൊലപ്പെടുത്തിയതിന് പിന്നാലെ ജീവനൊടുക്കുകയുമായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |